
കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന്‍ ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അർദ്ധ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളുമുണ്ടെന്ന് കസ്റ്റംസ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ സാഹചര്യത്തിൽ ഇഡി കൂടി കേസെടുക്കാൻ സാധ്യതയുണ്ട്.
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകൾക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവന്‍റീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്. ഇന്ത്യൻ സൈന്യത്തിന്‍റെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്‍റെയുമൊക്കെ പേരിൽ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങൾക്കും വ്യവസായികൾക്കുമടക്കം ഇടനിലക്കാർ ആഡംബര കാറുകൾ വിറ്റത്. പിഴ അടച്ചാൽ കേസ് തീർക്കാൻ സാധിക്കില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്നർത്ഥമുളള ഓപറേഷൻ നുംഖോർ എന്ന് പേരിട്ടായിരുന്നു പരിശോധന. സിനിമാ താരങ്ങളെക്കൂടാതെ വ്യവസായികൾ. വാഹന ഡീലർമാർ, ഇടനിലക്കാർ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. എക്സൈസ് തീരുവ വെട്ടിച്ച് കേരളത്തിലെത്തിച്ച ഇരുപതോളം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പൃഥിരാജിന്‍റെ കൈവശമുളള ലാൻഡ് റോവർ ക്രൂയിസർ, ദുൽഖർ സൽമാന്‍റെ കൈവശമുളള നിസാൻ വാഹനം എന്നിവയാണ് അന്വേഷണ പരിധിയിൽ ഉളളത്. നടൻ അമിത് ചക്കാലയ്ക്കലിന്‍റെ രണ്ട് വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. അന്വേഷവുമായി സഹകരിക്കാൻ അമിത് തയാറാകാതെ വന്നതോടെ അന്വേഷണസംഘം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
എക്സൈസ് തീരുവ വെട്ടിക്കാൻ ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത ആഡംബര വാഹനങ്ങൾ സെക്കന്‍റ് ഹാൻഡ് വാഹനങ്ങളാക്കി രാജ്യത്തെത്തിച്ച ശേഷം റീ റജിസ്റ്റർ ചെയ്ത് വിൽപ്പന നടത്തുകയായിരുന്നു. വിദേശത്ത് നിന്ന് യൂസ്ഡ് കാർ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമെന്നും പിഴ അടച്ചാൽ കേസ് തീർപ്പാക്കാനാകില്ലെന്നുമാണ് കസ്റ്റംസ് നിലപാട്. രാജ്യവാപക തട്ടിപ്പിൽ ആഡംബര കാറുകളുടെ സെക്കന്‍റ് ഹാൻഡ് ഡീലർമാരും ഇടനിലക്കാരുമാണ് പ്രധാന കണ്ണികളെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കേരളത്തിലേക്ക് ഇത്തരത്തിൽ ഇരുനൂറോളം വാഹനങ്ങൾ കൊണ്ടുവന്ന ഇടനിലക്കാരടക്കമുളളവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇവരെ ചോദ്യം ചെയ്ത് രാജ്യാന്തര ശൃംഖലയുമായുള്ള ബന്ധം സ്ഥീരികരിക്കാനുള്ള തെളിവ് ശേഖരണത്തിലാണ് കസ്റ്റംസ്.
നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നാണ് അർത്ഥം. ഭൂട്ടാനിൽ നിന്ന് ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങാൻ നുംഖോര്‍ എന്ന പേരിൽ ഒരു ഓൺലൈൻ വെബ്സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഗിളിൽ നുംഖോര്‍ എന്ന സെര്‍ച്ച് ചെയ്താൽ ആദ്യ റിസൾട്ടും ഈ സൈറ്റ് തന്നെയാകും. എന്തായും നുംഖോര്‍ എന്നത് എന്താണെന്ന് അധികം അന്വേഷിക്കണ്ട, അതിന് സിംപിളായി വാഹനം എന്ന് മാത്രമാണ് അര്‍ത്ഥം. അതൊരു ഭൂട്ടാനീസ് പ്രയോഗമാണെന്നതും ഓര്‍ത്തുവയ്ക്കാം. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങൾ ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. തട്ടിപ്പിന്‍റെ വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് ഇന്നലെ കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്.