
കൊച്ചി: കനാലുകള്‍ വൃത്തിയാക്കാൻ കൊണ്ടുവന്ന വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍റെ പ്രവര്‍ത്തനം ലാഭകരമെന്ന് കൊച്ചി നഗരസഭ. ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നുള്ള വര്‍ഷങ്ങളായുള്ള നഗരസഭയുടെ ആവശ്യം സഫലീകരിച്ചുകൊണ്ട് എത്തിയ വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍ നവംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നഗരത്തിലെ പ്രധാന കനാലുകളിലൊന്നായ പേരണ്ടൂര്‍ കനാലിന്‍റെ ചിറ്റൂര്‍ പുഴയില്‍ നിന്നും ആരംഭിച്ച് കലൂര്‍ ഗോകുലം പാര്‍ക്കിന് സമീപം വരെയുള്ള ഭാഗം വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍ ഉപയോഗപ്പെടുത്തി വളരെ നല്ല രീതിയില്‍ വൃത്തിയാക്കിയെന്നും നഗരസഭ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഫോര്‍ട്ടുകൊച്ചിയിലെ പണ്ടാരച്ചിറയും പോള പോയലുകള്‍ നീക്കി വൃത്തിയാക്കിയിട്ടുണ്ട്. ഇതിനുശേഷം പള്ളുരുത്തി മേഖലയിലും പോള നീക്കുന്ന പ്രവര്‍ത്തനം ആരംഭിക്കും. ഇതുവരെ 1,23,520 ചതുരശ്ര മീറ്റര്‍ പ്രദേശം വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍ ഉപയോഗിച്ച് വൃത്തിയാക്കിയിട്ടുണ്ട്. കനാലുകള്‍ വൃത്തിയാക്കുന്നതിന് ടെണ്ടര്‍ നടപടികളിലൂടെ കരാര്‍ നല്‍കുമ്പോള്‍ വരുന്നതിനെക്കാള്‍ ചെലവ് കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. കൂടാതെ നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനും സാധിച്ചു.
പ്രവൃത്തി ചെയ്യുന്നതിന് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഏകദേശം 33,91,857 രൂപയാണ് ചെലവ് വരുന്നത്. വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന് ഓരോ മാസവും ഫിക്സഡ് റേറ്റ് 8,20,738 രൂപയും, ആന്യുവല്‍ മെയിന്‍റനന്‍സ് കോസ്റ്റിനത്തില്‍ മണിക്കൂറിന് 1650 രൂപയും ആണ് ചെലവ് വരുന്നത്. ഇപ്രകാരം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ജനുവരി മാസത്തില്‍ ഇതുവരെയും സി.എസ്.എം.എല്‍ ഫണ്ടില്‍ നിന്ന് 26,03,891 രൂപയാണ് ചെലവായത്. ഇതു കണക്കിലെടുക്കുമ്പോള്‍ ടെണ്ടര്‍ ചെയ്ത് വര്‍ക്ക് ചെയ്യുന്നതിനെ അപേക്ഷിച്ച് 7,87,966 രൂപ നഗരസഭയ്ക്ക് ലാഭം ഉണ്ടായി.
മലിനമായ ജലാശയങ്ങളിലെ, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന രീതി ഒഴിവാക്കുന്നതിനും വീഡ് ഹാര്‍വസ്റ്റര്‍ മെഷീന്‍ ഉപയോഗിക്കുന്നതിലൂടെ കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റ് കായലുകളും തോടുകളും കൂടി വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് പൂര്‍ണ്ണമായും വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇത്തരത്തിലൂള്ള ചുവടുവെയ്പ്പുകളിലൂടെ നമ്മുടെ നഗരം കൂടുതല്‍ മനോഹരമാകുകയാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നഗരസഭ വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam