വൈറലാകാൻ ബൈക്കിൽ മരണപ്പാച്ചിൽ; മൂന്ന് ദിവസത്തിനിടെ ആലപ്പുഴ ജില്ലയിൽ മാത്രം കുടുങ്ങിയത് 265 പേർ

By Web TeamFirst Published Aug 10, 2021, 10:54 AM IST
Highlights

ചങ്ങനാശ്ശേരിയിലെ ബൈക്കപടത്തിൽ മൂന്ന് യുവാക്കൾ മരിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് ഓപ്പറേഷൻ റാഷ് തുടങ്ങിയത്. സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാണ് കൂടുതൽ നിയമലംഘകരെ കുടുക്കിയത്.

ആലപ്പുഴ: വൈറലാകാൻ ബൈക്കിൽ മരണപ്പാച്ചിൽ നടത്തുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് തുടങ്ങിയ ഓപ്പറേഷൻ റാഷിൽ മൂന്ന് ദിവസത്തിനിടെ ആലപ്പുഴ ജില്ലയിൽ മാത്രം കുടുങ്ങിയത് 265 പേർ. പ്രാദേശികമായി കൂട്ടായ്മകൾ രൂപീകരിച്ച് മത്സരയോട്ടം നടത്തുന്ന യുവാക്കളാണ് പിടിയിലായവരിൽ ഏറെയും. ഇത്തരക്കാരെ കുറിച്ച് പരാതികൾ അറിയിക്കാൻ മോട്ടോർ വാഹനവകുപ്പ് തുടങ്ങിയ വാട്സ്ആപ്പ് നമ്പറിലേക്ക് പരാതി പ്രളയമാണ്.

എംസി റോഡിൽ 160 കിലോമീറ്റർ വരെ സ്പീഡിൽ ഇരുചക്രവാഹനത്തിൽ പാഞ്ഞുനടന്ന ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശി ജസ്റ്റിൻ മോഹനെ എൻഫോഴ്സ്മെന്‍റ് പിടികൂടി. 25 വയസ്സുള്ള ചെറുപ്പക്കാരനോട് എന്തിനാണ് ഈ മരണപ്പാച്ചിലെന്ന് ഉദ്യോഗസ്ഥർ തിരിക്കിയപ്പോൾ മറുപടി വിചിത്രമായിരുന്നു. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ പരാമവധി ലൈക്ക് കിട്ടണം അതിനാണ് ഈ മരണപ്പാച്ചില്‍. 9500 രൂപയാണ് ജസ്റ്റിന് പിഴ ചുമത്തിയത്. ഇനി ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും എന്നും മുന്നറിയിപ്പ് നല്‍കി.

ചങ്ങനാശ്ശേരിയിലെ ബൈക്കപടത്തിൽ മൂന്ന് യുവാക്കൾ മരിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് ഓപ്പറേഷൻ റാഷ് തുടങ്ങിയത്. സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാണ് കൂടുതൽ നിയമലംഘകരെ കുടുക്കിയത്. നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി, മരണപ്പാച്ചിൽ നടത്തുന്നവരെ കുറിച്ച് മോട്ടോർ വാഹനവകുപ്പിനിപ്പോൾ പരാതി പ്രളയമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!