ഓപ്പറേഷൻ സ്ക്രീനിന് പുല്ലുവില; നിയമം ലംഘനം തുടര്‍ന്ന് മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും

By Web TeamFirst Published Jan 18, 2021, 10:46 AM IST
Highlights

ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാഹനം പുറകിൽ കര്‍ട്ടനുണ്ടായിട്ടും പരിശോധനയില്ലാതെ കടന്നുപോയി. 

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താനുള്ള സംസ്ഥാനത്തെ ഓപ്പറേഷൻ സ്ക്രീൻ പരിശോധനയില്‍ വ്യാപക നടപടി തുടരുമ്പോഴും നിയമം ലംഘിച്ച് അധികൃതര്‍. സാധരണക്കാര്‍ക്ക് 1250 രൂപ പിഴ ചുമത്തുമ്പോള്‍ മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും നിയമ ലംഘനം തുടരുകയാണ്. സെക്രട്ടറിയേറ്റിലേക്കും നിയമ സഭയിലേക്കും എത്തുന്ന മന്ത്രിമാരും എംഎൽഎമാരുടെയും വാഹനങ്ങളില്‍ കർട്ടണുകൾ നീക്കിയിട്ടില്ല.

ആദ്യ ഘട്ട നിയമ ലംഘനത്തിന് 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കർട്ടനുകളിട്ട് എത്തിയ ചിലർ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയ്തു. ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാഹനം പുറകിൽ കര്‍ട്ടനുണ്ടായിട്ടും പരിശോധനയില്ലാതെ കടന്നുപോയി.  പൈലറ്റ് അകമ്പടിയോടെ വേഗത്തിൽ രണ്ടാം ട്രാക്കിലൂടെ കടന്നുപോയപ്പോൾ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് ആർടിഒയുടെ വിശദീകരണം. അതേസമയം കര്‍ട്ടനിട്ട് എത്തിയ  തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ വാഹനത്തിന് പിഴ ചുമത്തി.

റോഡ് സുരക്ഷാ മാസം, ഹെൽമറ്റ് ചലഞ്ച് എന്നിവയ്ക്കൊപ്പമാണ് ഇപ്പോൾ ഓപ്പറേഷൻ  സ്ക്രീനും നടക്കുന്നത്. ഇന്നലെ തൃശ്ശൂര്‍ മാത്രം 124 വാഹനങ്ങള്‍ക്ക് എതിരെ പിഴചുമത്തിയത്. എറണാകുളത്ത് 110 ഉം തിരുവനന്തപുരത്ത് എഴുപതും  കൊല്ലത്ത്  എഴുപത്തൊന്നും മലപ്പുറത്ത്  നാല്‍പ്പത്തെട്ടും വയനാട് പതിനൊന്നും വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചു. 

click me!