സ്പീക്കർ കസേര ഒഴിയണമെന്ന് ചെന്നിത്തല; പ്രതിഷേധം ജനങ്ങൾക്ക് വേണ്ടിയെന്ന് ഗവര്‍ണര്‍ക്ക് മറുപടി

By Web TeamFirst Published Jan 8, 2021, 9:16 AM IST
Highlights

നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചാണ് ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധം തുടങ്ങിയത്, സഭാ ഹാളിന് പുറത്ത് പ്രതിപക്ഷ നിര കുത്തിയിരിക്കുകയാണ്. 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ അടക്കം ആക്ഷേപം നിലനിൽക്കെ പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയ സാഹചര്യത്തിൽ സ്പീക്കര്‍ കസേര ഒഴിയണമെന്ന് ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ പി ശ്രീരാമ കൃഷ്ണൻ തയ്യാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സഭ നിയന്ത്രിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭയുടെ പരിശുദ്ധി സ്പീക്കർ കളങ്കപ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ എത്തിയപ്പോൾ തന്നെ മുദ്രാവാക്യം വിളിച്ച് സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. പ്രതിഷേധ ബാനറുകളും പ്ലക്കാഡുകളും ആയി നിയമസഭയിലെത്തിയ പ്രതിപക്ഷം ഗവര്‍ണറുടെ പ്രസംഗത്തിനിടെ ബഹളമുണ്ടാക്കി. അഴിമതി ഭരണം തുലയട്ടെ എന്ന മുദ്രാവാക്യവുമായാണ് നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ പ്രതിപക്ഷം എതിരേറ്റത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സംസാരിക്കാൻ അവസരം നൽകണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. .

ഭരണഘടനാപരമായ അവകാശമാണ് നിര്‍വ്വഹിക്കുന്നതെന്നും അതിന് അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തെ പ്രസംഗത്തിനിടെ ഓര്‍മ്മിപ്പിച്ചു. പ്രസംഗം തടസപ്പെടുത്തരുതെന്ന് പലവട്ടം പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതിപക്ഷ നിരയോട് അഭ്യര്‍ത്ഥിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭാ ഹാളിന് പുറത്ത്  സഭാംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു . 

ജനങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണെന്നായിരുന്നു ഗവര്‍ണര് ആരിഫ് മുഹമ്മദ് ഖാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. 

സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള വിഷയങ്ങൾ, സ്പീക്കര്‍ക്കെതിരായ ആക്ഷേപങ്ങൾ, ഒപ്പം വാളയാര്‍ അടക്കമുള്ള വിഷയങ്ങളും ഉന്നയിച്ചാണ് പ്രതിപക്ഷം  പ്രതിഷേധം ശക്തമാക്കുന്നത്. കടുത്ത പ്രതിഷേധം നിയമസഭയക്കകത്ത് കൊണ്ടുവരാൻ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു.

 

click me!