കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. ജിം-സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന അതുലിനെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്നാണ് കൊലപ്പെടുത്തിയത്. സംഭവത്തിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി.
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 4 പേരെയാണ് ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു. കോട്ടയം പോലീസ് പിടിച്ച പ്രതികളെ കൊല്ലം പോലീസിന് കൈമാറി. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെ ഇന്ന് കാർ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ - വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്. അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറിൽ പിൻ തുടർന്നു. അതുലിൻ്റെ കാർ നിയന്ത്രണം വിട്ട് നിർമ്മാണം നടക്കുന്ന റോഡിൽ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. നാലംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെയും മനുവിനെയും ആക്രമിച്ചു.
കരുനാഗപ്പള്ളിയിലെ കടത്തൂർ ഗുണ്ടാ സംഘമാണ് അലുവ അതുലിൻ്റെ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘത്തിലെ അംഗമാണ് അലുവ അതുൽ. അമ്മയുടെ മുന്നിലിട്ട് ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അതുലും സംഘവും കടത്തൂർ സംഘത്തിൽപ്പെട്ട രണ്ട് പേരെ ആക്രമിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് അലുവ അതുലിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ജയിലിന് പുറത്തിറങ്ങുന്ന അലുവ അതുലിന് വധഭീഷണി ഉണ്ടെന്ന് ഇൻ്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപോർട്ട് നൽകിയിരുന്നു. മുന്നറിയിപ്പ് നിലനിൽക്കെയാണ് കരുനാഗപ്പളളി പൊലീസ് സ്റ്റേഷന് സമീപത്ത് തന്നെ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടത്.


