
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച വേണമെങ്കിൽ നോട്ടീസ് നൽകണമെന്ന് എംബി രാജേഷ് പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിഷേധം ബഹളം വെക്കുന്നത്. തുടർന്ന് സ്പീക്കർ ക്ഷുഭിതനായി. ഇന്നലെ സഭയുടെ ഗാലറിയിൽ മുഴുവൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അപ്പോഴാണ് പ്രതിഷേധം ബഹളം വെച്ചത്. സ്പീക്കറുടെ മുഖം മറച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം, ബഹളത്തിനിടയിൽ ചോർ ഹേ ചോർ ഹേ മുഴുവൻ ചോർ ഹേ എന്ന് പ്രതിപക്ഷത്തെ മന്ത്രി വി ശിവൻകുട്ടി ആക്ഷേപിക്കുകയും ചെയ്തു. സഭാനടപടികൾക്ക് തടസ്സം വരുത്തിക്കൊണ്ട് പ്ലക്കാർഡും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. ഇതിനിടെ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സ്പീക്കറുടെ അടുത്തേക്ക് എത്താൻ കഴിയാത്ത വിധം തടസ്സം നിന്ന വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മറികടക്കാൻ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമായത്. സഭയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പഴയ ചിത്രം പ്രതിപക്ഷം ഉയർത്തിക്കാട്ടി. ഇതിൽ പ്രകോപിതരായി ഭരണനിരയും പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം നടുത്തളത്തിൽ ഇറങ്ങിയത്. മുഖ്യമന്ത്രിക്ക് ചുറ്റിലും മന്ത്രിമാരുടെ സംഘം നിലയുറപ്പിക്കുകയും ചെയ്തു. മന്ത്രിമാരും പ്രതിഷേധത്തിന് ഇറങ്ങിയതോടെ സഭ അലങ്കോലമായി. തുടർന്ന് സഭ നിർത്തിവെച്ചതായി സ്പീക്കർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam