
പാലക്കാട്: ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ വൻ ക്രമക്കേട്. ബാങ്ക് സീനിയർ അക്കൗണ്ടൻറ് മോഹന കൃഷ്ണൻ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി. മോഹന കൃഷ്ണനെ സസ്പെൻ്റ് ചെയ്ത് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. മോഹനകൃഷ്ണനും സി പി എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 3 ബന്ധുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു. പണം വീണ്ടെടുക്കുന്നതിന് മോഹനകൃഷ്ണൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്ക് അധികൃതർ നടപടി തുടങ്ങി.
ഒറ്റപ്പാലം അർബൻ ബാങ്കിൻറെ പത്തിരിപ്പാല ബ്രാഞ്ചിലെ സീനിയർ അക്കൗണ്ടൻറായിരുന്നു മോഹനകൃഷ്ണൻ. കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ് മുക്കുപണ്ടം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം വാങ്ങിവെച്ച് മോഹനകൃഷ്ണൻ പണം നൽകിയെന്നാണ് കണ്ടെത്തൽ. ബാങ്ക് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. ഉടൻ മോഹന കൃഷ്ണനെതിരെ ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. മോഹനകൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു.
ആദ്യം 27 ലക്ഷം രൂപയുടെ തട്ടിപ്പെന്ന നിലയിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് കൂടുതൽ പണം നഷ്ടമായെന്ന് കണ്ടെത്തിയത്. ബാങ്ക് രേഖകളുടെ വിശദമായ പരിശോധനയിലാണ് 18.50 ലക്ഷം രൂപയുടെ കൂടി തട്ടിയെന്ന് വ്യക്തമായത്. മോഹനകൃഷ്ണൻറെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ഇവരുടെ ഭർത്താവും സി.പി.എം തേങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി.വാസുദേവൻ, മകൻ വിവേക് എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇവർ 4 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനും സി.പി.എം നേതാക്കളുമടക്കം മൂന്ന് കുടുംബാംഗങ്ങളും പ്രതിസ്ഥാനത്തുള്ള കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും പോലീസിന് സംശയമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam