'വീണിടത്തുനിന്ന്‌ ഉയിർത്തെഴുന്നേറ്റ കേരളത്തിന്റെ മകളുടെ അതിജീവനത്തിന്റെ നിറചിരി'; ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ഒറ്റപ്പാലം എംഎൽഎ

Published : Jul 30, 2025, 11:56 AM IST
sruthy

Synopsis

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന്റെ ഒരാണ്ട് പിന്നിടുമ്പോൾ ഹൃദയഹാരിയായ കുറിപ്പ് പങ്കിട്ട് ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് കെ പ്രേം കുമാർ. ദുരന്തത്തിൽ രക്ഷപ്പെട്ട ശ്രുതി എന്ന കുട്ടിയുടെ അതിജീവനത്തെക്കുറിച്ചാണ് എംഎൽഎയുടെ പോസ്റ്റ്.

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന്റെ ഒരാണ്ട് പിന്നിടുമ്പോൾ ഹൃദയഹാരിയായ കുറിപ്പ് പങ്കിട്ട് ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് കെ പ്രേം കുമാർ. ദുരന്തത്തിൽ രക്ഷപ്പെട്ട ശ്രുതി എന്ന കുട്ടിയുടെ അതിജീവനത്തെക്കുറിച്ചാണ് എംഎൽഎയുടെ പോസ്റ്റ്. അച്ഛനെയും അമ്മയെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് വയനാട്‌ കലക്ടറേറ്റിൽ ക്ലർക്കാണ്.

അഡ്വ. കെ പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അഡ്വ. കെ പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

അച്ഛനുമ്മയും രണ്ടു പെൺമക്കളും ചിരിതൂകുന്നൊരു ചില്ലിട്ട ചിത്രം വയനാട്‌ കലക്ടറേറ്റിലൊരു ക്ലർക്കിന്റെ മേശപ്പുറത്തുണ്ട്‌. നഷ്ടസങ്കടൾക്കിപ്പുറം ആ പുഞ്ചിരി ശ്രുതിയുടെ മുഖത്ത്‌ തിരികെയെത്തിയിരിക്കുന്നു. വീണിടത്തുനിന്ന്‌ ഉയിർത്തെഴുന്നേറ്റ കേരളത്തിന്റെ മകളുടെ അതിജീവനത്തിന്റെ നിറചിരി.

‘എല്ലാവരും ചേർത്തുപിടിച്ചു. സർക്കാർ പറഞ്ഞതുപോലെ ജോലി തന്നു. പുതിയ ജീവിതമാണിപ്പോൾ’– കലക്ടറേറ്റിൽ പരാതിപരിഹാര വിഭാഗത്തിലെ ക്ലർക്കിന്റെ സീറ്റിലിരുന്ന്‌ ശ്രുതി പറഞ്ഞു. ചൂരൽമലയിൽ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ്‌ വിവാഹ ഒരുക്കത്തിലേക്ക്‌ കടക്കുമ്പോഴായിരുന്നു ഉരുൾപൊട്ടൽ. ശ്രുതിയുടെ അച്ഛനും അമ്മയും സഹോദരിയും മരണപ്പുഴയിലൊഴുകി. പിന്നീട്‌ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ടു. ശ്രുതിയുടെ കാലിനു പരിക്കേറ്റ്‌ ശസ്ത്രക്രിയയും നീണ്ട ചികിത്സയും വേണ്ടിവന്നു. ഒറ്റപ്പെട്ടുപോയ ശ്രുതിക്കൊപ്പം സർക്കാരുണ്ടെന്ന്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബർ ഒമ്പതിന്‌ റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. താമസിക്കുന്ന വീടിന്‌ സർക്കാർ വാടക നൽകുന്നു. സന്നദ്ധസംഘടന വീട്‌ വാഗ്‌ദാനം ചെയ്‌തതിനാൽ ടൗൺഷിപ്പിലേക്ക്‌ പോകുന്നില്ല. പകരം സർക്കാരിന്റെ 15 ലക്ഷം രൂപ ലഭിച്ചു. കൽപ്പറ്റയിൽ ടൗൺഷിപ്പിന്‌ മുഖ്യമന്ത്രി കല്ലിടുമ്പോൾ സർക്കാർ ജീവനക്കാരി എന്ന നിലയിൽ ചുമതല നിർവഹിച്ചിരുന്നു. ‘ടൗൺഷിപ്‌ പൂർത്തിയാകുന്നത്‌ കാത്തിരിക്കുകയാണ്‌.

മഹാദുരന്തത്തിൽനിന്ന്‌ ഒരോരുത്തരെയും സർക്കാർ കൈപിടിച്ചുകയറ്റുന്നതിൽ സന്തോഷമുണ്ട്‌. നമുക്ക്‌ അതിജീവിച്ചല്ലേ പറ്റൂ’ – പുഞ്ചിരിയോടെ ശ്രുതി പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും