
ദില്ലി: വയനാട്ടിൽ ആനി രാജയെ മത്സരിപ്പിച്ചതിൽ സിപിഐയെ വിമർശിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം പി. ചിദംബരം. ആനി രാജയെ സ്ഥാനാർത്ഥിയാക്കിയ സിപിഐയുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്ന് ചിദംബരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീലങ്ക സന്ദർശിച്ചിട്ടും, കച്ചത്തീവ് വേണമെന്ന് മോദി ആവശ്യപ്പെടാതിരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ഇടതു വിമർശനം തള്ളിക്കൊണ്ടായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധി നിലവിലെ എംപിയാണ്. അദ്ദേഹത്തിനെതിരെ പുതിയ സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐ ആണ്. തെറ്റ് അവരുടെ ഭാഗത്താണ് ,കോൺഗ്രസിന്ർറെ ഭാഗത്തല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതേസമയം കച്ചത്തീവിൽ ഇത്രയും നാൾ പറഞ്ഞത് മാറ്റിപ്പറയുന്ന ബിജെപിയും കേന്ദ്രവും, ചില വസ്തുതകൾ മറച്ചുവയ്ക്കുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കച്ചത്തീവ് വിട്ടുകൊടുത്തതോ പിടിച്ചെടുത്തതോ അല്ലെന്ന് 2015ൽ ബിജെപി സർക്കാർ രേഖാമൂലം സമ്മതിച്ചതാണ്. ശ്രീലങ്കയിൽ ദുരിതത്തിലായിരുന്ന ആറ് ലക്ഷം തമിഴർക്ക് ഇന്ത്യയിൽ വരാൻ വഴിയൊരുക്കിയ കരാറാണിത്.
10 വർഷത്തിൽ ഒരിക്കൽ പോലും കച്ചത്തീവിൽ അവകാശം തേടി ശ്രീലങ്കയെ സമീപിക്കാതിരുന്നത് മോദി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 3 മോദി എത്രതവണ ശ്രീലങ്കയിൽ പോയി ? ശ്രീലങ്കൻ നേതാക്കൾ ഇന്ത്യയിലെത്തി ? എന്ത് കണ്ട് കച്ചത്തീവ് വേണമെന്ന് ആവശ്യപ്പെട്ടില്ല ? ഈ തെരഞ്ഞെടുപ്പ് തന്ത്രം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം