
പാലക്കാട്: പി കെ ശശിക്കെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജി നല്‍കിയതിന് പിന്നാലെ, തരം താഴ്ത്തപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിനേഷ് രാജി സന്നദ്ധത അറിയിച്ചു. പെണ്‍കുട്ടിയെ പിന്തുണച്ചതിന്റെ പേരിലാണ് തരം താഴ്ത്തലെന്നും ഇത് അപമാനിക്കലാണെന്നും ജിനേഷ് ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.
എന്നാല്‍ ജില്ലാ ഘടകത്തിൽ നിന്ന് ചിലരെ ഒഴിവാക്കിയത് ഹാജര്‍ നില അടക്കമുള്ള ചില പ്രശ്നങ്ങൾ കൊണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വിശദീകരിക്കുന്നു. പെൺകുട്ടിയുടെ പരാതി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും റഹീം പറഞ്ഞു.
ശശിക്കെതിരായ പരാതിയിലുടനീളം തന്നോടൊപ്പം ഉറച്ച് നിന്ന ജിനേഷിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു പെണ്‍കുട്ടിയുടെ രാജി. ഇതിന് പിന്നാലെ ജിനേഷും രാജി സന്നദ്ധതയറിയിച്ചു. തന്നെ അപമാനിക്കുന്ന നടപടിയാണെന്നും തുടരാന്‍ താല്‍പര്യമില്ലെന്നും കാണിച്ച് ജിനേഷ് ജില്ലാ സെക്രട്ടറിക്ക് കത്ത് നില്‍കി. ജിനേഷിനെ ജില്ലാ കമ്മറ്റിയിലേക്ക് മാറ്റിയത് സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നത് കൊണ്ടാണെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം വിശദീകരിച്ചു.
ശശിക്കെതിരെ പരാതി നല്‍കിയതിന് ശേഷം തന്നെ സംഘടനാ പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്നും പെണ്‍കുട്ടിക്ക് പരാതിയുണ്ട്. എന്നാലൊരു പരാതിയും കിട്ടിയിട്ടില്ലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം പറയുന്നത്. പാലക്കാട്ടെ ജില്ലാ വൈസ് പ്രസിഡന്‍റിനെയടക്കം മാറ്റിയതും ജിനേഷിനെ പോലെ കമ്മറ്റികളില്‍ പങ്കെടുക്കാതിരുന്നത് കാരണമാണെന്നും അവര്‍ വിശദീകരിക്കുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സ്വകരിച്ച നടപടിയുടെ കാലാവധി അവസാനിച്ചതോടെ പി കെ ശശിയെ തിരിച്ചെടുക്കാന്‍ സിപിഎം നീക്കം നടത്തുന്നതിനിടെയാണ് പഴയ വിവാദം വീണ്ടും ചൂട് പിടിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam