
ദുബായ്: വികസനകാര്യത്തിൽ കേരളത്തിലെ പ്രതിപക്ഷം സർക്കാരിനൊപ്പമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് (P Rajeev). രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണ് അവർ പ്രകടിപ്പിക്കുന്നത്. വ്യവസായം തുടങ്ങാൻ എത്തുന്നവരെ സർക്കാർ സംശയത്തോടെ കാണുന്നതിന് പകരം വിശ്വാസത്തോടെ കാണുന്ന രീതിയിലേക്ക് മാറിയെന്നും മന്ത്രി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുബായ് എക്സ്പോയിലെ കേരളാ വീക്കിന്‍റെ ഭാഗമായി സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കാൻ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യസംസ്കരണം, ലോജിസ്റ്റിക്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ യുഎഇയിൽ നിന്നുള്ള നിക്ഷേപകർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രാൻസ് വേൾഡ് കേരളത്തിൽ കണ്ടെയിനർ നിർമ്മാണശാല തുടങ്ങാനും, ആസ്റ്റർ ഗ്രൂപ്പ് തിരുവനന്തപുരത്തും കാസർകോടും സ്ഥാപനങ്ങൾ തുടങ്ങാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഭക്ഷ്യസംസ്കരണരംഗത്ത് കൂടുതൽ നിക്ഷേപം നടത്തും.
ഇതിനുള്ള നടപടികൾ വേഗത്തിലാക്കുന്ന ചുമതല കെഎസ്ഐഡിസിയെ ഏൽപ്പിച്ചതായും മന്ത്രി അറിയിച്ചു. പണിമുടക്ക് മൂലം തൊഴിൽദിനങ്ങൾ നഷ്ടപ്പെടുന്ന പ്രവണത കേരളത്തിൽ കൂറയുകയാണ്. ഉദ്യോഗസ്ഥർക്കെതിരെ വരുന്ന പരാതികൾ പരിഹിക്കാനും സംവിധാനങ്ങൾ ശക്തമാക്കി. കൂടുതൽ വ്യവസായങ്ങൾക്ക് അനുമതി നൽകുന്ന പഞ്ചായത്തുകൾക്ക് അവാർഡ് ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, എം ഡി എം ജി രാജമാണിക്യം, ഡോ കെ ഇളങ്കോവൻ, എസ് ഹരികിഷോർ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam