'ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ ‍സിഐ നോക്കുകുത്തിയെപ്പോലെ നിന്നു'; പി രാജുവിന്‍റെ പ്രതികരണം

By Web TeamFirst Published Jul 18, 2019, 11:11 AM IST
Highlights

'ഞാറക്കൽ സി ഐ മുരളിയെ പോലെയുള്ളവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാൻ ശ്രമിക്കുന്നത്. ഈ നടപടി ശരിയല്ലെന്ന് സി പി എമ്മിന്റെ ജില്ലാ സെക്രട്ടറിയെ വിളിച്ച് അറിയിച്ചു'

കൊച്ചി:  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി  സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. എസ് എഫ് ഐ, ഡിവൈഎഫ് ഐ പ്രവർത്തകരും ഞാറക്കലെ ചില സാമൂഹ്യ വിരുദ്ധരും ചേർന്നാണ് തന്റെ വണ്ടി തടഞ്ഞതെന്നും ഈ സമയം ഞാറക്കൽ സിഐ നോക്കുകുത്തിയെ പോലെ നിൽക്കുകയായിരുന്നെന്നും പി രാജു പറഞ്ഞു. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'ഞാറക്കൽ സിഐ മുരളിയെ പോലെയുള്ളവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാൻ ശ്രമിക്കുന്നത്. ഈ നടപടി ശരിയല്ലെന്ന് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറിയെ വിളിച്ച് അറിയിച്ചു'- രാജു കൂട്ടിച്ചേര്‍ത്തു. 

ബുധനാഴ്ച രാത്രി ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ വച്ചാണ് പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ ഇന്നലെ എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ ഏറ്റുമുട്ടലില്‍ പരിക്കേറ്റ എഐഎസ്എഫ് കോളേജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവരെ കാണാനായി പി.രാജു രാത്രിയോടെ ഞാറക്കല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം. 

പരിക്കേറ്റ എഐഎസ്എഫ് നേതാക്കളെയും ആശുപത്രിയിലെത്തിയ സിപിഐ നേതാക്കളെയും കണ്ട പി.രാജുവിന്‍റെ ഇടപെടലിന്‍റെ ഫലമായി പൊലീസ് മര്‍ദ്ദനമേറ്റവരില്‍ നിന്നും മൊഴി എടുത്തു. ഇതിനു ശേഷം പി.രാജു ആശുപത്രിയില്‍ നിന്നും മടങ്ങാനൊരുങ്ങുമ്പോഴാണ് അവിടെയുണ്ടായിരുന്ന ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ ബൈക്കുകളുപയോഗിച്ച് അദ്ദേഹത്തിന്‍റെ കാര്‍ തടഞ്ഞത്. 

ഇതോടെ പി.രാജുവും സിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു. വാക്കേറ്റം രൂക്ഷമായതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനത്തില്‍ അടിച്ചു സംസാരിച്ചെന്നും സിപിഐ ആരോപിക്കുന്നു. പിന്നീട് ഞാറക്കല്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഇരുപക്ഷത്തേയും പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്. 

click me!