ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് നടന്നതെന്നാണ് ഇഡിയുടെ വാദം. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കൽ ആയിരുന്നു ലക്ഷ്യം. പ്രകോപനമൂലമുണ്ടായ ആക്രമണമല്ല പിണറായിയുടെ വീടിന് മുന്നിൽ നടന്നത്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇഡി വാദിക്കുന്നു.
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ. ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് നടന്നതെന്നാണ് ഇഡിയുടെ വാദം. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കൽ ആയിരുന്നു ലക്ഷ്യം. പ്രകോപനമൂലമുണ്ടായ ആക്രമണമല്ല പിണറായിയുടെ വീടിന് മുന്നിൽ നടന്നത്. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടത്തിയ ആക്രമണം സമയമെടുത്ത് ആലോചിച്ച ശേഷമുള്ളതായിരുന്നു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ വാദം. ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ലഘുവായി കാണരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. 7 പ്രതികളുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. എല്ലാ കേസിലും കക്ഷി ചേർക്കാൻ ഇ ഡി അപേക്ഷ നൽകി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. 60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ 24 സിപിഎം പ്രവർത്തകർ ജയിലിലാണ്. രണ്ട് വട്ടം സെഷൻസ് കോടതി ജാമ്യ ഹർജി തള്ളി. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗീക കുറ്റപത്രം നൽകാൻ അന്വേഷണ സംഘവും നീക്കം നടത്തുന്നു. അങ്ങനെ വന്നാൽ ജയലിൽ നിന്ന് ഉടനൊന്നും പുറത്തിറങ്ങാനുമാകില്ല. ഇഡിയും കേസിൽ കക്ഷി ചേർന്ന് ശക്തമായ നീക്കമാണ് കേസിൽ നടത്തുന്നത്. ഇതോടെയാണ് ആദ്യമായി പ്രതികൾ ഹൈക്കോടതിയിലേക്കെത്തിയത്. 5 ആം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ് ജീവൻ അടക്കമുള്ള 7 പേർ ഇതിനകം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സി.പി.എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.

