
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ പ്രതിഷേധമുയരേണ്ട സാഹചര്യത്തിൽ പ്രതിപക്ഷ നേതാവും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട ചില കോൺഗ്രസ് നേതാക്കളും കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ വഴിതിരിച്ചുവിടാനുള്ള കഠിന ശ്രമത്തിലാണെന്ന വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം വി ഡി സതീശനെതിരെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ചത്. ഒന്നിച്ചുനിന്ന്, ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നതിനുപകരം യോജിപ്പിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കം സഹായിക്കുന്നത് കറുത്ത ശക്തികളെയല്ല സംഘപരിവാറിനെയാണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും കൂട്ടാളികളുമെന്നും റിയാസ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഗുണഭോക്താക്കൾ കറുത്തശക്തികളല്ല, സംഘപരിവാറാണ്. രാഹുൽ ഗാന്ധി വിഷയത്തിലെ ജനാധിപത്യ വിരുദ്ധ നടപടിയിൽ സംഘപരിവാറിനെതിരെ രാജ്യത്താകെയുള്ള പ്രതിപക്ഷ പാർടികളുടെ പ്രതിഷേധമുയരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. സഖാക്കൾ സീതാറാംയെച്ചൂരി, പിണറായി വിജയൻ ഉൾപ്പെടെ ഇടതുപക്ഷമാകെ സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്നു.
എന്നിട്ടും, പ്രതിപക്ഷ നേതാവും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട ചില കോൺഗ്രസ് നേതാക്കളും കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ ഉരുത്തിരിയേണ്ട പ്രതിഷേധത്തെ കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ വഴിതിരിച്ചുവിടാനുള്ള കഠിന ശ്രമത്തിലാണ്. ഒന്നിച്ചുനിന്ന് ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നതിനുപകരം ഈ വിഷയത്തിലെ യോജിപ്പിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കം സഹായിക്കുന്നത് കറുത്ത ശക്തികളെയല്ല സംഘപരിവാറിനെയാണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും കൂട്ടാളികളും.