സിവില്‍ സപ്ലൈസ് അധികൃതർ നെല്ല് സംഭരണം നിർത്തി; വയനാട്ടില്‍ കർഷകർ ദുരിതത്തില്‍

By Web TeamFirst Published Jul 5, 2019, 7:18 AM IST
Highlights

മഹാ പ്രളയത്തെ തുടർന്ന് വിളവിറക്കാന്‍ വൈകിയ നിരവധി നെല്ലുകർഷകരുണ്ട് വയനാട്ടില്‍. മൂപ്പെത്താന്‍ 120 മുതല്‍ 180 ദിവസംവരെ കാത്തുനിന്ന് ഇപ്പോള്‍ കൊയ്തെടുക്കുന്ന ഈ നെല്ലെല്ലാം ഇനിയെന്തുചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്. 

വയനാട്: വയനാട്ടിലെ നെല്ലുകര്‍ഷകരെ പ്രതിസന്ധിയിലാക്കി സിവില്‍ സപ്ലൈസ് അധികൃതർ നെല്ല് സംഭരണം നിർത്തി. പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് വൈകി വിളവെടുത്ത കർഷകരുടെ നെല്ലും സർക്കാർ സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജൂൺ 30ന് ശേഷം നെല്ല് സംഭരിക്കാന്‍ കേന്ദ്രസർക്കാർ അനുമതിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 

മഹാ പ്രളയത്തെ തുടർന്ന് വിളവിറക്കാന്‍ വൈകിയ നിരവധി നെല്ലുകർഷകരുണ്ട് വയനാട്ടില്‍. മൂപ്പെത്താന്‍ 120 മുതല്‍ 180 ദിവസംവരെ കാത്തുനിന്ന് ഇപ്പോള്‍ കൊയ്തെടുക്കുന്ന ഈ നെല്ലെല്ലാം ഇനിയെന്തുചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്. ക്വിന്‍റലിന് 2530 രൂപയ്ക്കാണ് ഇത്തവണ സർക്കാർ നെല്ല് സംഭരിച്ചത്. സ്വകാര്യ കമ്പനികള്‍ക്ക്  നല്‍കിയാല്‍ 1500 രൂപയിലധികം ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. 

കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശപ്രകാരം എല്ലാ വർഷവും ജൂൺ 30 വരെ മാത്രമേ നെല്ല് സംഭരിക്കാന്‍ അനുമതിയുള്ളുവെന്നാണ് സിവില്‍ സപ്ലൈസ് അധികൃതരുടെ വിശദീകരണം. പ്രളയാനന്തരമുള്ള സാഹചര്യം കണക്കിലെടുത്ത് സംഭരിക്കുന്നതിനായുള്ള തീയതി നീട്ടിനല്‍കാനുള്ള നി‍ർദ്ദേശം തങ്ങള്‍ക്ക്  ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. 
 

click me!