'ആട്ടിൻ തോലിട്ട ചെന്നായ'; ബിജെപിക്കാർ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്കെന്ന് പത്മജ വേണുഗോപാല്‍

By Web TeamFirst Published Apr 18, 2022, 4:26 PM IST
Highlights

"ആട്ടിൻ തോലിട്ട ചെന്നായയുടെ" രൂപത്തിൽ സ്നേഹം നടിച്ചുള്ള വക്രബുദ്ധിയാണ് ബിജെപി ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ ഭിന്നിപ്പുണ്ടാക്കി അതിനിടയ്ക്ക് ക്രിസ്ത്യൻ സംരക്ഷകർ ആയി ചമയുക ആണ് ബിജെപി.

തൃശൂര്‍: കേരളത്തിൽ ക്രിസ്ത്യൻ (Christians) വിഭാഗത്തിന്റെ സംരക്ഷകരായി അഭിനയിക്കുകയാണ് യഥാർത്ഥത്തിൽ ബിജെപി (BJP) ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ (Padmaja Venugopal). "ആട്ടിൻ തോലിട്ട ചെന്നായയുടെ" രൂപത്തിൽ സ്നേഹം നടിച്ചുള്ള വക്രബുദ്ധിയാണ് ബിജെപി ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ ഭിന്നിപ്പുണ്ടാക്കി അതിനിടയ്ക്ക് ക്രിസ്ത്യൻ സംരക്ഷകർ ആയി ചമയുക ആണ് ബിജെപി. 2025ൽ ആര്‍എസ്എസ് സ്ഥാപിച്ചതിന്റെ 100 വർഷം തികയുകയാണ്.

2025ൽ മതേതര രാജ്യമായ ഭാരതത്തെ ഹിന്ദുരാഷ്ട്രം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെന്നും പത്മജ ആരോപിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ഒന്നും വർഗീയത കൊണ്ട് അധികാരത്തിൽ വരാൻ ബിജെപിക്ക് കഴിയില്ല. 88 ശതമാനം ഹിന്ദുക്കളുള്ള തമിഴ്നാട്ടിൽ പോലും ബിജെപി വട്ടപൂജ്യമാണ്. 90 ശതമാനം ഹിന്ദുക്കളുള്ള രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഒക്കെ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് സംസ്ഥാന ഭരണം പിടിച്ചത് നാം കണ്ടതാണ്.

അതുകൊണ്ട് ഹിന്ദുക്കൾ എല്ലാം ബിജെപിക്കാർ അല്ല എന്ന് നമുക്ക് ഇതിൽനിന്ന് മനസ്സിലാക്കാം. അപ്പോൾ 55 ശതമാനം ഹിന്ദുക്കൾ മാത്രം ഉള്ള കേരളത്തിൽ ബിജെപിക്ക് വർഗീയത കൊണ്ട് മാത്രം ജയിക്കാൻ കഴിയില്ല. തന്മൂലം അധികാരത്തിൽ വരാനായി ക്രിസ്ത്യാനികളെ കെണിയിൽ പെടുത്തി പാർട്ടി വളർത്താനും ഭരണം പിടിക്കാനും പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്ത് ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സംഘപരിവാർ ശക്തികൾ ആണ്.

അതിനെതിരെ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല, മറിച്ച് മൗനാനുവാദം നൽകുകയാണ്. സ്റ്റാൻ സ്വാമി എന്ന ക്രിസ്ത്യന്‍ പുരോഹിതൻ ബിജെപി ഭരണകൂടത്തിന്റെ ക്രൂരമായ പീഡനം കൊണ്ടാണ് മരിച്ചത്. കർണാടകയിലെ ബിജെപി ഭരണത്തിൽ അടുത്ത സമയത്ത് ക്രിസ്ത്യാനികൾക്ക് നേരെ നടന്ന അക്രമങ്ങൾ നാം കണ്ടു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗത്തിന് നേരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ നിത്യ സംഭവങ്ങളാണ്. കേരളത്തിൽ ക്രിസ്ത്യൻ സംരക്ഷകരായി ബിജെപി രംഗത്തുവരുന്നത് ഗൂഢലക്ഷ്യത്തോടെ കൂടിയാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് നേരെ ക്രൂരമായ പീഡനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യൻ സ്നേഹം അഭിനയിച്ച് ബിജെപി ഇപ്പോൾ കേരളത്തിൽ കപട നാടകം കളിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ബിജെപിയുടെ കെണിയിൽ വീഴാൻ കിട്ടില്ല എന്ന് ഉറപ്പാണ്. ആ വെള്ളം ബിജെപിക്കാർ അങ്ങ് വാങ്ങി വെച്ചേക്കെന്നും പത്മജ വേണുഗോപാൽ ഫേസ്ബുക്കില്‍ കുറിച്ചു. 

കൊപ്പം പഞ്ചായത്തിൽ എൽ‍ഡിഎഫിന് ഭരണ നഷ്ടം, യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ

പാലക്കാട്: കൊപ്പം പഞ്ചായത്ത് (Koppam Panchayat) പ്രസിഡന്റ് ടി ഉണ്ണികൃഷ്ണനെതിരെ യുഡിഎഫ് (UDF) കൊണ്ടുവന്ന അവിശ്വാസ പ്രമേയം (No Confidence Motion) പാസായി. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും തുല്യ അം​ഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി അം​ഗം യുഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസായത്.

അതേസമയം പാർട്ടി വിപ്പ് ലംഘിച്ച് യുഡിഫിന് അനുകൂലമായി വോട്ട് ചെയ്ത കൊപ്പം ഒന്നാം വാർഡ് ബിജെപി മെമ്പർ അഭിലാഷിനെ പാ‌ർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി ബിജെപി ജില്ലാ പ്രസിഡന്റ്‌ ശ്രീ കെ എം ഹരിദാസ് അറിയിച്ചു. മാത്രമല്ല, അവിശ്വാസ പ്രമേയത്തിൽ പാർട്ടി നിലപാടിന് എതിരായി നിലപടെടുത്തതിന്റെ പേരിൽ കൊപ്പം ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടതായും ഹരിദാസ് വ്യക്തമാക്കി.

 

click me!