വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എംഎ കോളേജ്. ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എംഎ കോളേജ്. ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. വിദ്യാർത്ഥികൾ ഉന്നയിച്ച അഞ്ചിന ആവശ്യങ്ങളാണ് കോളേജ് മാനേജ്മെന്‍റ് അംഗീകരിച്ചത്.സേ എക്സാം ഫീസ് 6000 ത്തിൽ നിന്ന് 1000 ആക്കി കുറച്ചു. കെടിയു നിർദ്ദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്ന് സർക്കുലറില്‍ വ്യക്തമാക്കി. വിദ്യാർത്ഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചു ചേർക്കാനും തീരുമാനമായി. നേരത്തെ കുറഞ്ഞ ക്രെഡിറ്റിന്‍റെ പുറത്ത് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കും.
അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തിരുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, എംഎ കോളേജിൽ മാത്രം സ്കോർ 22 ആക്കിയതാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നത്. കൂടാതെ മരിച്ച അരുണാചൽ സ്വദേശി മിർചി മിർപുപിനെ ഒന്നര മാസമായി ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.


