
ദില്ലി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കും. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഈ സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംപി ബെന്നി ബഹന്നാൻ തന്നെയാവും മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി. അതേസമയം സിപിഎം സിഎം രവീന്ദ്രനാഥിനെ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഒരു ഉപാധികളും ഇല്ലാതെയാണ് താൻ ബിജെപിയിൽ പോകുന്നതെന്നും മനസമ്മാധാനത്തോടെ പ്രവര്‍ത്തിക്കാൻ വേണ്ടിയാണ് കോൺഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. അതേസമയം പത്മജയുടെ ചുവടുമാറ്റം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി വിഷയം ആയുധമാക്കി മുന്നോട്ട് പോവുകയാണ് സിപിഎമ്മും ഇടതുമുന്നണിയും.
പത്മജയുടെ ബിജെപി പ്രവേശം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തിക്കൊണ്ടാണ് ഇടതുമുന്നണി ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നത്. ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പോലും ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഉന്നയിച്ചുകൊണ്ടാവും ഇത് രാഷ്ട്രീയ ആയുധമാക്കുന്നത്. കോൺഗ്രസ് - ബിജെപി ഇഴയടുപ്പം പ്രചാരണ വേദിയിൽ ഉന്നയിക്കും. ന്യൂനപക്ഷങ്ങൾക്കിടയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പത്മജയുടെ കൂറുമാറ്റം സഹായിക്കുമെന്നാണ് കരുതുന്നത്. ഇടതുമുന്നണിയോഗം നാളെ നടക്കുന്നുണ്ട്. ഇതിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ചര്‍ച്ച ചെയ്യും. നാളെ വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് മുന്നണി യോഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam