
തിരുവനന്തപുരം : ശബരിമലയിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെയും വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തിയെന്നും പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ യഥാർത്ഥ തൊണ്ടി മുതൽ എവിടെയാണെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടക്കം കൊണ്ടുപോയി. അന്താരാഷ്ട്ര പുരാവസ്തു കള്ളകടത്തു സംഘം ഇതിന് പിന്നിലുണ്ട്. മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടേയും സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടേയും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു. അതിൽ കാണുന്നത് പോലെയാണെങ്കിൽ മുഖ്യമന്ത്രിയുടെ ചെവിയിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നൽകണം. ശബരിമലയുമായും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി കളവ് പറയുകയാണ്. ശബരിമല വിഷയത്തിൽ ജയിലിൽ പോയതെല്ലാം സിപിഎമ്മുകാരാണ്. വിഷയത്തിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം .
എന്തുകൊണ്ടാണ് വാസുവിനെതിരെയും പത്മകുമാറിനെതിരെയും സിപിഎം നടപടി എടുക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. വാസു പ്രസിഡന്റായപ്പോൾ തുടങ്ങിയ കൊള്ളയാണ്. പിന്നിൽ വൻ മാഫിയ ഉണ്ട്. സുരക്ഷാ വലയത്തിൽ ജീവിക്കുന്ന മുഖ്യമന്ത്രിയുടെ ചെവിയിൽ എങ്ങനെ പോറ്റി സംസാരിച്ചുവെന്ന് മറുപടി നൽകണം.
സോണിയ ഗാന്ധിക്ക് ഒപ്പമുള്ള പോറ്റിയുടെ ചിത്രങ്ങൾ പുറത്ത് വന്നത് സൂചിപ്പിച്ച ചെന്നിത്തല, സോണിയയുടെ അടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവർക്ക് ഉത്തവാദിത്തമുണ്ടെന്നും, സോണിയ ഗാന്ധി പോറ്റി ആണെന്ന് തിരിച്ചറിഞ്ഞു കാണില്ലെന്നും ചൂണ്ടിക്കാട്ടി. ശബരിമല ബാധിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം തള്ളിയ ചെന്നിത്തല, ജനങ്ങൾക്ക് ആകും തെറ്റ് പറ്റിയതെന്നും പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam