ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫും ജോയി എബ്രഹാമും ചർച്ചകളിൽ പങ്കെടുക്കും.
കോട്ടയം: കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചർച്ച നടത്തും. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം ചേരുക.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോൺഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആവശ്യം. ഒന്നിച്ചുള്ള പ്രചാരണത്തിന് അന്തരീക്ഷമൊരുക്കണമെന്നും ജോസഫ് പക്ഷം യുഡിഎഫിനോട് ആവശ്യപ്പെട്ടു. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫും ജോയി എബ്രഹാമും ചർച്ചകളിൽ പങ്കെടുക്കും.
അതേസമയം, ഇന്നലെ സമാവായ ചർച്ച വിളിച്ചുചേർത്തിരുന്നെങ്കിലും യുഡിഎഫ് കൺവീനറുടെ സാന്നിധ്യത്തിൽ മാത്രമെ ചര്‍ച്ച നടത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം ചർച്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ, വിദേശത്തായിരുന്ന ബെന്നി ബെഹനാൻ എത്താൻ വൈകിയതിനെ തുടര്‍ന്നാണ് ചർച്ച ഇന്നത്തേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
സമാന്തര പ്രചാരണം ഉണ്ടാകില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരുമിക്കാവുന്ന തരത്തിലുള്ള യോജിപ്പ് ഇത് വരെ ജോസ് കെമാണി പിജെ ജോസഫ് പക്ഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളിൽ ഇരു വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് കോൺഗ്രസിനും യുഡിഎഫ് നേതൃത്വത്തിനും പൊതുവേ ഉള്ളത്. മാത്രമല്ല കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ വന്ന കടുത്ത വിമര്‍ശനവും യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് എത്തിയ ജോസഫിന് നേരെ കൂവി വിളിച്ചതും വലിയ പ്രതിഷേധമാണ് ജോസഫ് വിഭാഗം നേതാക്കൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്.