ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിനായി മുരാരി ബാബു കൊച്ചി ഇഡി ഓഫീസിൽ ഹാജരായി. ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മുരാരി ബാബു ഹാജരായിരിക്കുന്നത്.
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ സുപ്രധാന നീക്കവുമായി ഇ ഡിയും . സ്വർണപാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാൻ ഗൂഢാലോചന നടത്തിയ മുൻ അഡ്മിനിസ്ടേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ കൊച്ചി ഓഫീസിൽവിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. കേസിൽ സ്മാർട്ട് ക്രിയേഷൻ ഉടമകൾ അടക്കം 12 പേർക്ക് ഇഡി സമൻസ് നൽകിയിട്ടുണ്ട്.
90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയ മുരാരി ബാബു ഇന്ന് രാവിലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസിൽ ഹാജരായത്. കട്ടിളപാളി കേസിൽ 6ഉം ദ്വാരപാലകപാളി കേസിൽ 2ആം പ്രതിയുമാണ് മുരാരി ബാബു. പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള നടപടികൾ തുടങ്ങിയത് മുരാരി ബാബുവാണ്. ഇതിനായി പോറ്റിയക്ക് ഇ മെയിൽ നൽകുകയും പിന്നീട് ബോഡിന് മുൻപിലേക്ക് ഫയൽ എത്തിക്കുകയും ചെയ്തു. ഈ ഇടപാടിൽ മുാരിയക്ക് എന്ത് സാമ്പത്തിക നേട്ടമുണ്ടായി, പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പതിക ഇടപാടുകൾ ഉണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നു.
ഉദ്യോഗസ്ഥനെന്ന നിലയിൽ ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു മുരാരിയുടെ വാദം. നേരത്തെ മുരാരി ബാബുവിന്‍റെ വീട് അടക്കം 21 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ ആസ്തിവിവരങ്ങളുടെ രേഖകൾ പിടിച്ചെടുത്തിരുന്നു. ഇത് അടക്കം പരിശോധിച്ച ശേഷമാണ് ചോദ്യം ചെയ്യലിലേക്ക് കടന്നത്. പ്രധാന പ്രതി പോറ്റിയുടെ 1.3 കോടിരൂപയുടെ ആസ്തിവകകൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. മുരാരി ബാബുവിന് പുറമെ സുധീഷ് കുമാർ, ശ്രീകുമാർ അടക്കമുള്ള പ്രതികളെയും ഉടൻ ചോദ്യം ചെയ്യും. ഇതിന് പുറമെ കേസിൽ പങ്കാളിത്തമുണ്ടെന്ന് സംശയികുന്ന മറ്റ് ചിലർക്ക് കൂടി ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

