പാലായില്‍ 'ശബരിമല' ഉപയോഗിക്കരുത്; പ്രശ്നബാധിത ബൂത്തുകള്‍ രണ്ടെണ്ണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

By Web TeamFirst Published Aug 30, 2019, 12:44 PM IST
Highlights

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിന് പുരസ്കാരമുണ്ടെന്നും ടീക്കാറാം മീണ അറിയിച്ചു.

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിന് പുരസ്കാരമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പാലായില്‍ ഓഗസ്റ്റ് 25 വരെ അപേക്ഷ നല്കിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ആകെ 177864 വോട്ടര്‍മാരാണുള്ളത്. 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്നവയായിരിക്കും. പാലായില്‍ രണ്ട് പ്രശ്നബാധിത ബൂത്തുകളാണുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ല. മതവികാരം വഷളാക്കി ദൈവത്തിന്റെ പേരിൽ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. നേതാക്കളുടെ പ്രതികരണം വിലയിരുത്തി നടപടി സ്വീകരിക്കും. 

ലോക് സഭ തെരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തിയതിന് കേരളത്തിനും ഒറീസക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. റഷ്യയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നാണ് പുരസ്കാരം തീരുമാനിച്ചത്. രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യ തെരഞ്ഞെടുപ്പ്  ഓഫീസർമാർ റഷ്യ സന്ദർശിക്കുമെന്നും ടീക്കാറാം മീണ അറിയിച്ചു. 


 

click me!