
പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബർ സിദ്ദിഖിനെ പട്ടാമ്പിയിലെ വീട്ടിൽ നിന്നാണ് രാവിലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക പ്രേരണ, ഗൂഢാലോചന, പ്രതികളെ സഹായിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. നേതൃത്വം അറിഞ്ഞാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനിൽകുമാർ പറഞ്ഞു. അബൂബക്കർ സിദ്ദിഖിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ആകെ 38 പ്രതികളാണ് ശ്രിനിവാസൻ കൊലക്കേസിലുള്ളത്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
ശ്രീനിവാസൻ കൊലക്കേസിൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനെ അറസ്റ്റ് ചെയ്തിരുന്നു . ഇയാളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളും രേഖകളുമാണ് പൊലീസിന് ലഭിച്ചത്. ശ്രീനിവാസൻ കൊലക്കേസിലെ 38 മത്തെ പ്രതിയായ സിറാജുദീനെ മലപ്പുറത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് നിഗമനം. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു ഗൂഢാലോചന നടന്നത്. മലപ്പുറത്തെ 12 ആർഎസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു. കൈവെട്ട് കേസിലും കൊല്ലപ്പെട്ട മറ്റൊരു ആർഎസ് എസ് നേതാവ് സഞ്ജിത്തിന്റെ കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് സൂചനയുണ്ട്. സഞ്ജിതിനെ കൊലപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ ഇയാളുടെ പെൻഡ്രൈവിൽ നിന്ന് കണ്ടെടുത്തിരുന്നു. ഏപ്രിൽ 16 നാണ് ശ്രീനിവാസൻ കൊല ചെയ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല ചെയ്യപ്പെട്ട് 24 മണിക്കൂർ തികയും മുന്നെയായിരുന്നു സംഭവം.
read more പോപ്പുലർ ഫ്രണ്ടിന് പരിശീലനം; സസ്പെൻഷനിലായ ഫയർഫോഴ്സ് ഓഫീസറെ തിരിച്ചെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam