
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിനെ കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലെ റാഗിംഗ് വിഷയത്തിൽ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. റാഗിംഗ് നടന്നതയി കോളേജ് പ്രിൻസിപ്പൽ ഷീന ഷുക്കൂർ റിപ്പോർട്ട് നൽകിയിരുന്നു. റാഗിംഗ് പരാതിയിൽ കോളേജിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാവും ചോദ്യം ചെയ്യൽ.
അതേസമയം തനിക്കെതിരായ റാഗിംഗ് പരാതി കെട്ടിച്ചമച്ചതാണെന്നാണ് അലൻ്റെ ആരോപണം. നേരത്തെ താൻ സാക്ഷിയായ റാഗിംഗ് പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അലൻ ആരോപിച്ചിരുന്നു. മർദ്ദിച്ചെന്ന പരാതിയിൽ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അലൻ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ്സിൽ തീവ്രവാദ സംഘടനയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം
കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അലൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ ക്യാംപസിൽ പ്രതിഷേധിച്ചു.
തൊട്ടുപിന്നാലെ അലൻ ഷുഹൈബ്, ബദ്രുദ്ദീൻ , എന്നിവർ മർദ്ദിച്ചു എന്ന് കാണിച്ച് അഥിൻ പൊലീസിൽ പരാതി നൽകി. ഇവർ റാഗ് ചെയ്തുവെന്നാരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകി. അലനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദനത്തിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എന്നാൽ നേരത്തെ താൻ സാക്ഷിയായ, ബദ്രുദ്ദീൻ ഒന്നാം വർഷ വിദ്യാർത്ഥിയായപ്പോൾ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്ത പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇപ്പോഴത്തേത് കെട്ടിച്ചമച്ച പരാതിയാണെന്നും അലൻ പ്രതികരിച്ചു.
പാലയാട് ക്യാമ്പസിൽ തീവ്രസ്വഭാവമുള്ള സംഘടനയുണ്ടാക്കാൻ അലൻ ഷുഹൈബ് ശ്രമിക്കുകയാണെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഷ്ണവിന്റെ ആരോപണം. പന്തീരാങ്കാവ് കേസിലെ മറ്റൊരു പ്രതിയായ ത്വാഹ ഫസൽ നിരന്തരം ക്യാമ്പസിൽ എത്താറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam