
വഞ്ചിയൂർ: പാൽക്കുളങ്ങരയിൽ വിശാഖ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി കുടുംബം രംഗത്ത്. വിശാഖിനെ അപായപ്പെടുത്താൻ കാപ്പാ കേസ് പ്രതിയായ പ്രദീപ് ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടി വിശാഖിന്റെ അമ്മ വഞ്ചിയൂർ പൊലീസിലും മാർച്ച് മാസത്തിൽ പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. പ്രദീപ് കാപ്പാ കേസിലെ പ്രതിയാണെന്നും മുൻപും ആക്രമണം നടത്തിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. താൻ ഒറ്റയ്ക്ക് കഴിയുമ്പോൾ മാരകായുധങ്ങളുമായി വന്നു വിശാഖിനെ കൊല്ലുമെന്ന് പ്രദീപ് ഭീഷണിപ്പെടുത്തിയിരുന്നതായും, പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും വഞ്ചിയൂർ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം.
പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിശാഖിന്റെ അമ്മ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഏപ്രിലിൽ ഹർജിയും നൽകിയിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് കാരണമായത്. അതേസമയം, കൊല്ലപ്പെട്ട വിശാഖും പ്രതിയായ പ്രദീപും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്കാണ് വിശാഖിനെ പ്രദീപ് വെട്ടി കൊന്നത്. പ്രതികളെ ഇന്നലെ വൈകീട്ടോടെ പൊലീസ് പിടികൂടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam