
കൊച്ചി: അപ്രതീക്ഷിതമായുണ്ടായ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് കൊച്ചി പള്ളുരുത്തിക്കാര്‍. വ്യാസപുരം കോളനിയിലെ സരസ്വതിയുടെ (61) കൊലപാതകവും അതിലേക്ക് വഴിയൊരുക്കിയ പ്രതികാര കഥയും കേട്ടവര്‍ക്കെല്ലാം അവിശ്വസീയമായിരുന്നു.
പള്ളുരുത്തി വ്യാസപുരം കോളനിയിൽ അൻപത് മീറ്റർ ദൂര വ്യത്യാസത്തിലാണ് ജയന്‍റേയും മധുവിന്‍റേയും വീടുകൾ. 2014ലാണ് മധു ജയന്‍റെ ഭാര്യയെ കൊലപ്പെടുത്തുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് തീര്‍ത്തും അപ്രതീക്ഷതമായി മധുവിൻ്റെ വീട്ടിലേക്ക് ജയൻ എത്തുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ മധുവിൻ്റെ വീട്ടിലേക്ക് എത്തിയ ജയൻ ലക്ഷ്യമിട്ടത് മധുവിൻ്റെ പിതാവ് ധര്‍മ്മരാജിനെയായിരുന്നു. എന്നാൽ ഇതിനിടെ ധര്‍മ്മരാജൻ്റെ ഭാര്യ സരസ്വതി ഭര്‍ത്താവിനെ രക്ഷിക്കാനെത്തിയത്.
അങ്ങനെ ധര്‍മ്മരാജനെ ലക്ഷ്യം വച്ചുള്ള കുത്ത് സരസ്വതിക്ക് കിട്ടുകയും അവര്‍ മരണപ്പെടുകയുമായിരുന്നു. കൊലപാതകവിവരം അറിഞ്ഞപ്പോൾ തന്നെ പൊലീസ് വ്യാസപുരം കോളനിയിലേക്ക് എത്തിയിരുന്നു. ആക്രമണത്തിന് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയ ജയനെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജയൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശിക്ഷിക്കപ്പെട്ട് ജയിലിലായ മധു കൊവിഡ് കാലത്തടക്കം പരോളിൽ പുറത്തിറങ്ങുകയും വ്യാസപുരം കോളനിയിൽ വീട്ടിൽ തങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഈ ദിവസങ്ങളിലൊന്നും ജയനും മധുവും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടില്ല. എന്നാൽ ഇടയ്ക്ക് ഒരു തവണ ജയൻ ധർമ്മരാജനെ വാക്കാൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. രണ്ട് മക്കളുള്ള അൻപത്തിയാറുകാരനായ ജയൻ കൂലിപ്പണിക്കാരനാണ്.
ഇന്ന് രാവിലെ മുതൽ മദ്യലഹരിയിലായിരുന്നു ജയൻ എന്നാണ് പരിസരവാസികൾ പറയുന്നത്.ജയൻ്റെ ആക്രമണത്തിൽ പരിക്കേറ്റ മധുവിന്‍റെ അച്ഛൻ ധർമ്മരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതക കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് മധു ഇപ്പോൾ.