പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇനി ദീപ്തമായ ഓർമ്മ;പാണക്കാട് ജുമാ മസ്ജിദിൽ പൊലീസ് ബഹുമതികളോടെ ഖബറടക്കി

Published : Mar 07, 2022, 07:09 AM IST
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇനി ദീപ്തമായ ഓർമ്മ;പാണക്കാട് ജുമാ മസ്ജിദിൽ പൊലീസ് ബഹുമതികളോടെ ഖബറടക്കി

Synopsis

മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിന് അടുത്തായാണ് ഹൈദരലി ശിഹാബ് തങ്ങൾക്കും ഖബറിടം ഒരുക്കിയത്. പൊലീസ് ബഹുമതികളോടെയായിരുന്നു സംസ്കാരം.വലിയ ജനക്കൂട്ടമായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലും പിന്നീട് പാണക്കാട് വീടിലേക്ക് എത്തിയത്.

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് (panakkad haidarali shihab thangal)വിട. ഖബറടക്കം (funeral)പുലർച്ചെ രണ്ട് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ(panakkad juma masjud) നടന്നു.ജനത്തിരക്ക് കാരണം മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം പന്ത്രണ്ടരയോടെ നിർത്തി മൃതദേഹം പണക്കാട് തറവാട് വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.ഇന്ന് രാവിലെ ഒന്പത് മണിക്ക് സംസ്കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ വലിയ തിരക്ക് കാരണം പുലർച്ചെ ഒന്നരയോടെ തന്നെ ഖബറക്കം നടത്തുകയായിരുന്നു. 

മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിന് അടുത്തായാണ് ഹൈദരലി ശിഹാബ് തങ്ങൾക്കും ഖബറിടം ഒരുക്കിയത്. പൊലീസ് ബഹുമതികളോടെയായിരുന്നു സംസ്കാരം.വലിയ ജനക്കൂട്ടമായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലും പിന്നീട് പാണക്കാട് വീടിലേക്ക് എത്തിയത്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും ആയ പാണക്കാട് ഹൈദരലി തങ്ങൾക്ക് ഇന്നലെ 12.40ഓടെയാണ് മരണം സംഭവിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ്  ഹൃദയാഘാതം ഉണ്ടയി മരണം സംഭവിക്കുകയായിരുന്നു. 

മൃതദേഹം കൊച്ചിയിൽ നിന്ന് മലപ്പുറത്തെത്തിച്ച ശേഷംടൗൺ ഹൗളിൽ പൊതുദർശനത്തിന് വച്ചു. ജനസഗരം ഒഴുകി എത്തിയതോടെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. മൃതദേഹം അവസാനമായി ഒരു നോക്കു കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരക്ക് നിയന്ത്രണാതീതമായതോടെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം പാണക്കാട് ജുമാ മസ്ജിദിൽ ഖബറടക്കുകായിരുന്നു. ഖബറടക്കം കഴിഞ്ഞ ശേഷവും ജുമാ മസ്ജിദിലേക്ക് എത്തുന്നവരുടെ എണ്ണത്ത‌ിൽ കുറവുണ്ടായിട്ടില്ല.

മലപ്പുറം ടൗൺഹാളിൽ പൊതു ദർശന‌ത്തിന് വച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ രംഗത്തെ നേതാക്കളും സാംസ്കാരിക പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു.

സംസ്ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച വ്യക്തിത്വമാണ് തങ്ങൾ.2009ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്. പാണക്കാട് തങ്ങൾ കുടുംബം മുസ്ലീം ലീഗിന്റെ  അധ്യക്ഷ സ്ഥാനം വഹിക്കുക എന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു സ്ഥാനാരോഹണം. 1990 മുതല്‍ മുസ്ലിംലീഗ് ജില്ല പ്രസിഡൻറായിരുന്നു. ശിഹാബ് തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷനായതോടെയാണ് ജില്ല ലീഗ് നേതൃത്വത്തിൽ ഹൈദരലി തങ്ങൾ വന്നു

19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറായിരുന്നു. മുസ്‌ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡൻറ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മലപ്പുറം, വയനാട്, തൃശൂർ ജില്ല ഖാദി സ്ഥാനം അടക്കം 1000ത്തോളം പള്ളി-മഹല്ലുകളുടെ ഖാദിയാണ്. 1994ല്‍ നെടിയിരുപ്പ് പോത്ത്വെട്ടിപ്പാറ മഹല്ല് ഖാദിയായാണ് തുടക്കം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി ഹൈദരലി തങ്ങൾക്കാണ്.

 1977ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡൻറായി തുടക്കം കുറിച്ച തങ്ങള്‍ ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡൻറ് പദവിയും അലങ്കരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരക്കാരനുമായി

പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന് ജനനം. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍, അലി പൂക്കോയ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നിവരിലൂടെ ആത്മീയ മേൽവിലാസമുള്ള പാണക്കാട് തങ്ങള്‍ കുടുംബ പരമ്പരയിലെ കണ്ണികളിലൊന്ന്. ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാൽ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിക്കാലം. വീട്ടുകാർക്ക് അദ്ദേഹം ആറ്റപ്പൂ ആയിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇന്നും തങ്ങള്‍ 'ആറ്റക്ക'യാണ്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ 1959ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തിരുനാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്ലിയാരുടെ ശിക്ഷണത്തിലായിരുന്നു പഠനം.

പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബി കോളജിലും അല്‍പകാലം പഠിച്ചിട്ടുണ്ട്. പിന്നീട് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളജില്‍ ചേരുകയും 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്നാണ് സനദ് ഏറ്റുവാങ്ങിയത്. യശശ്ശരീരനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഠിത വര്യരായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍. 1973ല്‍ സമസ്ത എസ്.എസ്.എഫ് എന്ന വിദ്യാർഥി സംഘടനക്ക് ബീജാവാപം നൽകിയപ്പോൾ പ്രഥമ പ്രസിഡൻറായി നിയോഗിക്കപ്പെട്ടു.

സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായ ബഹാഉദ്ദീന്‍ നദ്വി കൂരിയാടായിരുന്നു ജനറല്‍ സെക്രട്ടറി. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, തുർക്കി, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. കൊയിലാണ്ടി അബ്ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണ് ഭാര്യ. ഇരട്ട സഹോദരങ്ങളായ സാജിദ-വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ് എന്നിവരാണ് മക്കൾ. നിയാസ് അലി ജിഫ്‌രി കോഴിക്കോട്, ഹബീബ് സഖാഫ് തിരൂര്‍ എന്നിവർ മരുമക്കൾ. ‌സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്ലിംലീഗ് ജില്ല പ്രസിഡൻറ്), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി എന്നിവരാണ് സഹോദരങ്ങൾ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേമത്ത് സർപ്രൈസുമായി കോണ്‍ഗ്രസ്, വൈഷ്ണ സുരേഷ് പരിഗണനയിൽ, വട്ടിയൂർക്കാവിൽ മുരളീധരൻ; തിരുവനന്തപുരം, കൊല്ലം സാധ്യതാ പട്ടിക
എംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങും, കടുത്ത നിലപാടുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ; തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും