
മലപ്പുറം: പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിച്ചാകണം സംഘാടനം എന്നാണ് നിർദേശം. മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗ് പ്രതിനിധികൾക്ക് ജില്ലാ കമ്മിറ്റി കുറ്റിപ്പുറത്ത് ഒരുക്കിയ വിരുന്നിലായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിര്‍ദേശം നൽകിയത്.
പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ. തദ്ദേശപ്പോരിൽ മലപ്പുറം പച്ചപുതപ്പോൾ, ചോദിക്കാനും പറയാനും പലയിടത്തും പ്രതിപക്ഷമില്ല. അവര്‍ക്ക് മുന്നിൽ സംസ്ഥാന അധ്യക്ഷൻ രണ്ട് കാര്യങ്ങൾ പറഞ്ഞു. ഒന്ന് തദ്ദേശ സ്ഥാപനത്തിൻ്റെയും പ്രതിനിധികളുടേയും പെര്‍ഫോമൻസ് ഓഡിറ്റ് ആറുമാസത്തിലൊരിക്കൽ നടത്തും. ഒപ്പം പ്രതിപക്ഷ അഭിപ്രായങ്ങൾ തേടണമെന്നും സാദിഖലി തങ്ങൾ നിര്‍ദേശിച്ചു. പ്രതിപക്ഷം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. പ്രതിപക്ഷം പറയേണ്ട കാര്യങ്ങൾ പാർട്ടി ശ്രദ്ധയിൽപ്പെടുത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കുറ്റിപ്പുറത്ത് ഒരുക്കിയ വിജയാരവം വിരുന്നിൽ സംസ്ഥാന അധ്യക്ഷൻ മറ്റു ചില താക്കീതുകൾ കൂടി നൽകി. തെരഞ്ഞെടുപ്പിൽ പ്രതിനിധികൾ ജയിച്ചത് അല്ല, ജനം ജയിപ്പിച്ചതാണെന്ന് ഓർമ വേണം. അഹങ്കാരം തോന്നുന്നവർ ഇപ്പണിക്ക് പറ്റിയവരല്ലെന്നായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ താക്കീത്. അതേസമയം, പഞ്ചായത്ത് , ബ്ലോക്ക് പ്രസിഡൻ്റുമാരെ നിശ്ചയിക്കുന്നതിൽ സര്‍പ്രൈസ് തീരുമാനങ്ങൾക്ക് സാധ്യതയുണ്ട്. ഭരണക്കസേരയ്ക്ക് വേണ്ടി ചരടുവലികൾ വേണ്ടന്നും നേതാക്കൾ ഉണര്‍ത്തി. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പ്രത്യേക പരിശീലനക്ക്ലാസും ക്രമീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam