
കണ്ണൂര്‍:പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്ത് പ്രതിയുമായുള്ള തെളിവെടുപ്പില്‍ ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി. തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്.സ്ഫോടനം നടന്ന വീടിനോട് ചേർന്ന പറമ്പിൽ ഏഴ് ബോംബുകൾ കണ്ടെത്തി. പാനൂരിൽ നിർമിച്ചത് സ്റ്റീൽ ബോംബുകളാണെന്നും തെളിവെടുപ്പില്‍ വ്യക്തമായി.
തുരുമ്പിച്ച ആണി,കുപ്പിച്ചില്ല്,മെറ്റൽ ചീളുകൾ എന്നിവ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചത്. വീടിന് സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലാണ് ആകെ പത്തിലധികം ബോംബുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിർമാണം നടന്നെന്ന് വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.മതിലിൽ ദ്വാരമുണ്ടാക്കി ഒളിപ്പിച്ച നാല് ബോംബ് ഇന്നലെ കണ്ടെത്തിയിരുന്നു.പ്രതി ഷബിൻ ലാലുമായി തെളിവെടുപ്പുമായി സ്ഥലത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ബോംബ് ഒളിപ്പിച്ച സ്ഥലം ഉള്‍പ്പെടെ പ്രതി കാണിച്ചുകൊടുത്തു.
പാനൂർ സ്ഫോടനത്തില്‍ നിലവില്‍ പ്രതികളില്‍ രണ്ടു പേര്‍ ഒളിവിലാണ്. ഷിജാൽ, അക്ഷയ് എന്നിവരെയാണ് പിടികൂടാനുള്ളത്. പത്ത് പേരാണ് ബോംബ് നിര്‍മാണ സംഘത്തിലുണ്ടായിരുന്നത്. ബോംബ് നിർമാണം ആസൂത്രണം ചെയ്തത് ഷിജാലും പരിക്കേറ്റ വിനീഷുമാണെന്നും പൊലീസ് കണ്ടെത്തി.
കണ്ണൂരിലെ ബോംബ് സ്ഫോടനം: ചികിത്സയിലുള്ള സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ നില അതീവ ഗുരുതരം