
തൃശ്ശൂർ: പാറമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആന രാജേന്ദ്രൻ ചരിഞ്ഞു. പ്രായാധിക്യത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ചരിഞ്ഞത്. 50 വർഷത്തിലധികം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.
'ഭക്തരുടെ ആന' എന്ന വിശേഷണമുള്ള ആനയാണ് പാറമേക്കാവ് രാജേന്ദ്രൻ. പാറമേക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന വേണാട് പരമേശ്വരൻ നമ്പൂതിരി ഭക്തരിൽ നിന്നും നാലായിരത്തോളം രൂപ പിരിച്ചാണ് രാജേന്ദ്രനെ വാങ്ങിയത്. 1955ൽ പാലക്കാട്ട് നിന്നാണ് രാജേന്ദ്രനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. അന്ന് പന്ത്രണ്ട് വയസ്സായിരുന്നു രാജേന്ദ്രന്.
വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയാണ് രാജേന്ദ്രന്‍. 1967ല്‍ ആണ് രാജേന്ദ്രന്‍ ആദ്യമായി തൃശ്ശൂര്‍ പൂരത്തിന് പങ്കെടുത്തത്. തൃശ്ശൂർ നഗരത്തിലും പരിസരങ്ങളിലുമുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിൽ രാജേന്ദ്രൻ തിടമ്പേറ്റിയിട്ടുണ്ട്. 1982 ൽ ഏഷ്യാഡിൽ പങ്കെടുത്ത അപൂർവ്വം ചില ആനകളിലൊന്ന് എന്ന് പ്രത്യേകതയും രാജേന്ദ്രനുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിനടുത്തായാണ് രാജേന്ദ്രന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്നത്.
ആനയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. രാജേന്ദ്രന്റെ വേർപ്പാട് വലിയ വേദനയാണ് ആന പ്രേമികളിൽ ഉണ്ടാക്കിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam