
കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. രാമകൃഷ്ണൻ (60) നെയാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2017 സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം. ഗിൽസൻ (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനിടെ ഗിൽസന്‍റെ സഹോദരൻ ജിന്‍റോ (45)ക്കും കുത്തേറ്റ് പരിക്കേറ്റിരുന്നു.
ഈ കേസിൽ ജിന്‍റോയെ ആക്രമിച്ച രാമകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും കൂടി വിധിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കാമെന്നാണ് കോടതി നിർദേശം. പിഴ തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ ഗിൽസന്‍റെ കുടുംബത്തിനും 50,000 രൂപ ജിന്‍റോയ്ക്കും നൽകണമെന്നും കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയായ വർഗീസിന് മൂന്ന് മാസം വെറും തടവും പിഴയും വിധിച്ചു. മൂന്നാം പ്രതിയായ തമ്പി (57)യെ കോടതി വെറുതെ വിട്ടു.
വഴി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോതുരുത്തിലെ ഒരു തറവാട് സ്ഥലത്ത് കൂടി വഴിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മിൽ മുൻപ് തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. സംഭവ ദിവസം ഗോതുരുത്ത് ലിങ്ക് പാലത്തിന് സമീപം റോഡരികിൽ നിന്നിരുന്ന ഗിൽസനെയും സഹോദരനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. വടക്കേക്കര പൊലീസ് ഇൻസ്പെക്ടറായിരുന്ന എംകെ മുരളി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എംബി ഷാജി ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam