
തിരുവനന്തപുരം: ബാറുകളില്‍ പാഴ്‍സല്‍ മദ്യവില്‍പ്പന അനുവദിച്ചേക്കും. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ ആലോചന. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകൾ തുറക്കുന്നതിന് വിലക്കില്ലെങ്കിലും ബാറുകൾ തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മദ്യവില്‍പ്പന കേന്ദ്രങ്ങൾ തുറക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കിയിരിക്കുന്നത്. ആറടി അകലം പാലിച്ചുനിന്നാകണം മദ്യം വാങ്ങേണ്ടത്. എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. ഒരു സമയത്ത് അഞ്ച് പേരിൽ കൂടുതൽ കടകളിൽ ഉണ്ടാകരുത്. അതേസമയം ബാറുകൾ അടഞ്ഞുതന്നെ കിടക്കും. മദ്യഷാപ്പുകളിലെ ആറടി അകലം ഉൾപ്പടെയുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങൾ പാലിക്കുക സംസ്ഥാനങ്ങൾക്ക് ശ്രമകരമായിരിക്കും.
പൊതുസ്ഥലങ്ങളിൽ മദ്യം, പുകയില, പാൻമസാല എന്നിവ ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരും. സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, പാൻമസാല എന്നിവ വിൽക്കുന്ന കടകളും തുറക്കാം. അവിടെയും സാമൂഹ്യ അകലം നിര്‍ബന്ധമാണ്. അതേസമയം റെഡ് സോണുകൾ അല്ലാത്തയിടങ്ങളില്‍ ബാര്‍ബര്‍ ഷാപ്പുകൾക്ക് അനുമതി നല്‍കി. രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രമെ കടകൾ തുറക്കാവു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാണ്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി ഉയര്‍ത്തി. സംസ്കാര ചടങ്ങകളിൽ 20 പേര്‍ മാത്രമെ പങ്കെടുക്കാവു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam