
പാലക്കാട്: ആലത്തൂരിലെ (Alathur) ഇരട്ട സഹോദരിമാരടക്കം (Twin sisters) സഹപാഠികളായ നാല് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ വീട് വിട്ടിറങ്ങിയത് വീട്ടുകാർ പ്രണയത്തെ എതിർത്തതിനാലെന്ന് മൊഴി. തങ്ങൾ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികൾ കോയമ്പത്തൂർ ആർപിഎഫിനോട് വെളിപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമ്പോൾ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂർ ആർപിഎഫ് വ്യക്തമാക്കി.
കുട്ടികൾ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പൊലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയർ മൊബൈൽ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമിൽ ഒരു സ്ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പൊലീസിന്റെ നിഗമനം. ഫ്രീ ഫയർ ടൂർണമെന്റിൽ പങ്കെടുക്കാനാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയതെന്നും പൊലീസ് അറിയിച്ചിരുന്നു. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന കുട്ടികളുടെ മൊഴി ഇതെല്ലാം തള്ളുന്നതാണ്.
പാലക്കാട് ആലത്തൂരിൽ നിന്നും ഒരാഴ്ച കാണാതായ സഹപാഠികളായ നാല് കുട്ടികളെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും സുഹൃത്തുക്കളായ 2 ആൺകുട്ടികളെയും കഴിഞ്ഞ മൂന്നാം തീയതിയാണ് വീട്ടിൽ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
ആലത്തൂരിൽ വീട് വിട്ടിറങ്ങിയ ഇരട്ട സഹോദരിമാരടക്കമുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി
പൊള്ളാച്ചിയിൽ നിന്ന് കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഇവർ തമിഴ്‌നാട്ടിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പരിസര പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടികൾ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു. കാണാതായ നാല് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ വച്ചുള്ള പോസ്റ്റർ അടക്കം തമിഴ്നാട്ടിൽ എത്തിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam