
കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ ചാക്കോയ്ക്കെതിരെ നീനുവിന്‍റെ മൊഴി. പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവുമാണ് കെവിന്റെ കൊലയ്ക്ക് പിന്നിലെന്നും നീനു കോടതിയില്‍ മൊഴി നല്‍കി. താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവും ബന്ധുവും ഭീഷണിമുഴക്കിയിരുന്നതായും നീനു വിസ്താരത്തില്‍ വിശദമാക്കി.
കെവിനുമായി സ്നേഹത്തിലായിരുന്നതിന് മാതാപിതാക്കള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും നീനു പറഞ്ഞു. മര്‍ദനമേറ്റതിന്‍റെയും പൊള്ളലേല്‍പിച്ചതിന്‍റെയും പാടുകള്‍ കോടതിയില്‍ കാട്ടി. പൊട്ടിക്കരഞ്ഞാണ് നീനു പിതാവിനും സഹോദരനും എതിരെ മൊഴി നല്‍കിയത്.
കെവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചാണ് വീടുവിട്ടത്. എന്നാല്‍ താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. കെവിനെയും തന്നെയും ഭീഷണിപ്പെടുത്തിയിരുന്നു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് പിതാവ് തന്നെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും കെവിനെ എസ്ഐ ഷിബു കഴുത്തിന് പിടിച്ച് തളളിയെന്നും നീനു മൊഴി നല്കി.
പിതാവിനൊപ്പം പോകാനാണ് എസ്ഐയും ആവശ്യപ്പട്ടതെന്ന് നീനു പറഞ്ഞു. കെവിനെ കാണാതായപ്പോള്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി എസ്.ഐയോട് പരാതിപ്പെട്ടപ്പോള്‍ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നാണ് എസ് ഐ ചോദിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് തന്റെ ബന്ധുവായ നിയാസിനെ ഫോണില്‍ വിളിച്ച് കെവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കെവിന്റെ ബന്ധു അനീഷ് സ്റ്റേഷനിലെത്തി നല്‍കിയ വിവരം അനുസരിച്ചാണ് നിയാസിനെ വിളിച്ചത്. എന്നാല്‍ നിയാസ് മറുപടി കൃത്യമായ മറുപടി നല്‍കിയില്ലെന്നും നീനു കോടതിയില്‍ പറഞ്ഞു. നീനുവിന്റെ സഹോദരന്‍ ഷാനു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ ബിജുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ നിന്ന് ഷാനുവിന്റെ ശബ്ദം നീനു കോടതി മുമ്പാകെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam