കണ്ണൂർ: പേരാവൂരിൽ നല്ല പോരാട്ടമാണെന്നും എല്‍ഡിഎഫ് ഇത്തവണ വിജയിക്കുമെന്നും സിപിഎം നേതാവ് കെ കെ ശൈലജ ടീച്ചർ. മണ്ഡലത്തിന്‍റെ ഘടന മാറിയപ്പോഴാണ് യുഡിഎഫ് വിജയിക്കുന്നത്. അന്നും വലിയ വിജയമല്ല യുഡിഎഫിന് ലഭിച്ചത്. ആ ഭൂരികപക്ഷം മറികടക്കാൻ ഇക്കുറി എല്‍ഡിഎഫിന് കഴിയുമെന്നും ശൈലജ ടീച്ചര്‍ പേരാവൂരിൽ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിൽ വ്യക്തമാക്കി. പേരാവൂർ മത്സരിക്കുക എന്നത് പാര്‍ട്ടി തീരുമാനം ആയിരുന്നു. അല്ലാതെ ഒരാൾക്ക് അതിൽ പ്രിഫറൻസ് ഒന്നും പറയാൻ പറ്റില്ല. പാര്‍ട്ടി എന്നത് എല്ലാവരും ചേര്‍ന്നതാണ്. പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണമാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
കമ്മിറ്റികൾ ചര്‍ച്ച ചെയ്താണ് തീരുമാനം എടുക്കുക. കൂത്തുപറമ്പിൽ ആദ്യം മത്സരിക്കുമ്പോൾ താൻ ഏരിയ കമ്മിറ്റി അംഗം മാത്രമായിരുന്നു. പാര്‍ട്ടി വലിയ അവസരമാണ് തന്നത്. പാര്‍ട്ടി കോട്ടകളിൽ രണ്ട് തവണയിൽ കൂടുതല്‍ മത്സരിച്ചവര്‍ ഇനി അവിടെ മത്സരിക്കേണ്ട എന്നതായിരുന്നു തീരുമാനം. അപ്പോഴും താൻ മത്സരരംഗത്ത് വേണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അതിന് വേണ്ടി പേരാവൂര് പിടിച്ചെടുക്കാനാണ് നിയോഗിച്ചതെന്നും കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി.
അതേസമയം, കെ കെ ശൈലജ എതിരാളി ആയത് ഭീഷണിയായി കാണുന്നില്ലെന്ന് പേരാവൂർ യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് പറഞ്ഞു. തളിപ്പറമ്പിലും പയ്യന്നൂരിലും അനുകൂല സാഹചര്യമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ സുധാകരൻ പ്രചാരണത്തിനായി എത്തുമെന്ന് കരുതുന്നു. സുധാകരന്റെ അതൃപ്തി പരിഹരിക്കപ്പെട്ടുവെന്നാണ് വിശ്വാസം. ഇത്തവണ കണ്ണൂരിൽ കൂടുതൽ സീറ്റ് പ്രതീക്ഷിക്കുന്നു. കേരളത്തിൽ നൂറിന് മുകളിൽ യുഡിഎഫിന് സീറ്റ് കിട്ടും. അതേസമയം കെപിസിസി അധ്യക്ഷൻ സ്ഥാനം തുടരും. നാലംഗ സമിതിക്ക് താത്കാലിക ചുമതല നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam