പത്തനംതിട്ട കൊടുമണ്ണിലെ സിപിഐ-സിപിഎം സംഘർഷം; ഉഭയകക്ഷി ചർച്ച വിജയം, എല്ലാം പറഞ്ഞുതീർത്ത് ജില്ലാ നേതാക്കൾ

By Web TeamFirst Published Jan 29, 2022, 2:35 PM IST
Highlights

തർക്കത്തിൽ തുടങ്ങി തെരുവിൽ തമ്മിൽ തല്ലിയത് ഒടുവിൽ പറഞ്ഞുതീർത്ത് ജില്ലാ നേതാക്കൾ. ഇരുപക്ഷത്ത് നിന്നും സംഘർഷങ്ങളിൽ പ്രതികളായവർക്കെതിരെ സംഘടന നടപടി സ്വീകരിക്കും.

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിലെ സിപിഐ - സിപിഎം (CPI-CPM) സംഘർഷം പരിഹരിക്കാൻ ഉഭയകക്ഷി ചർച്ചയിൽ തീരുമാനം. ഇരുപക്ഷത്ത് നിന്നും സംഘർഷങ്ങളിൽ പ്രതികളായവർക്കെതിരെ സംഘടന നടപടി സ്വീകരിക്കും. കേസുകൾ പുനരന്വേഷിക്കണമെന്ന് ആവശ്യവുമായി രണ്ട് പാർട്ടി നേതാക്കളും സംയുക്തമായി പൊലീസിനെ സമീപിക്കും.

തർക്കത്തിൽ തുടങ്ങി തെരുവിൽ തമ്മിൽ തല്ലിയത് ഒടുവിൽ പറഞ്ഞുതീർക്കുകയായിരുന്നു ജില്ലാ നേതാക്കൾ. ഒന്നര മണിക്കൂർ നീണ്ടുനിന്ന ഉഭയകക്ഷി ചർച്ചയിലാണ് മഞ്ഞുരുകുന്നത്. സിപിഐ ജില്ലാ സെക്രട്ടറി എ വിജയൻ അസിസ്റ്റന്റ് സെക്രട്ടറി ഡി സജി, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ എന്നിവർക്ക് പുറമേ രണ്ട് കക്ഷികളുടെയും അടൂരിലെ പ്രാദേശിക നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. പാർട്ടി പ്രവർത്തകരെ തല്ലിച്ചതച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിന്നു. ആവശ്യം അംഗീകരിക്കാം എന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കി.

പൊലീസിന് ഏകപക്ഷീയമായ നിലപാടാണ് എന്നായിരുന്നു സിപിഐയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് സംഘർഷങ്ങളെ തുടർന്ന് കൊടുമൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യപ്പെട്ട് തീരുമാനിച്ചത്. മുന്നണി ബന്ധത്തിന് കോട്ടം വരുന്നതൊന്നും ആവർത്തിക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടു. ഈ മാസം 16ന് നടന്ന അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നാണ് സംഘർഷ പരമ്പര ഉണ്ടായത്.

tags
click me!