
പത്തനംതിട്ട: പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കർ ജോയൽ വി. ജോസിന്‍റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് അറസ്റ്റിലായത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ഇവർ നടത്തിയത്. കേസിലെ മുഖ്യ പ്രതി അടൂർ സ്വദേശി ജോയൽ റിമാൻഡിലാണ്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാൽ ബെൻഅനൂജ് പട്ടേൽ. സ്വകാര്യ വ്യക്തികളുടെ ഡേറ്റാ വിവരങ്ങൾ ചോർത്തിയെടുത്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയായ അടൂർ സ്വദേശി ജോയൽ വി ജോസിനെ കഴിഞ്ഞമാസം അവസാനം പിടികൂടിയിരുന്നു.
സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നതിനിടെയാണ് ഹാക്കിങിൽ ജോയലിന്‍റെ സഹായിയായി പ്രവർത്തിച്ച രണ്ടാംപ്രതി അഹമ്മദാബാദിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലാ ക്രൈം റിപ്പോർട്ട്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിനു വർഗീസിന്‍റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി സുനിൽ കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിൽ നിന്നും അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്ടർ ആശ വി ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ് എം ആർ, സിവിൽ പൊലീസ് ഓഫീസർ സഫൂറ മോൾ എന്നിവരും പ്രതിയെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam