പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ട് ബിജെപി; തമാശയെന്ന് എൽഡിഎഫ്, എതിരാളിയല്ലെന്ന് യുഡിഎഫ്

By Web TeamFirst Published Oct 21, 2020, 6:39 AM IST
Highlights

പത്ത് വർഷമായി ജില്ലാ  പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണത്തുടർച്ച അവകാശപ്പെടുമ്പോഴും എതിരാളിയായി കാണുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ബാബു ജോർജ്ജ് പറഞ്ഞു

പത്തനംതിട്ട: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം ലക്ഷ്യമിട്ട് ബിജെപി. കഴിഞ്ഞ ലേക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് കിട്ടിയതാണ് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നത്. എന്നാൽ ബിജെപിയെ എതിരാളിയായി പോലും കാണുന്നില്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്.

നിലവിൽ യുഡിഎഫാണ് ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്. ആകെ ഡിവിഷനുകൾ 16. കക്ഷിനില യുഡിഎഫ് 11, എൽഡിഎഫ് 5. ഭരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ബിജെപിയുടെ തുടക്കം ശൂന്യതയിൽ നിന്നെന്നർത്ഥം. പക്ഷെ അഞ്ചാണ്ട് മുൻപുള്ള ബിജെപി അല്ല ഇത്തവണ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ജില്ലാ പഞ്ചായത്ത് അടങ്ങുന്ന പത്തനംതിട്ട  ലോക്സഭ മണ്ഡലം ദേശീയ ബിജെപിയുടെ പട്ടികയിൽ എ ക്ലാസ് മണ്ഡലമാണ്. കെ സുരേന്ദ്രനെ ഇറക്കി നേടിയ 2,97,396 വോട്ടുകൾ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എൻഡിഎയുടെ കൈകളിൽ ഭദ്രമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. 

കോന്നി ഉപതെരഞ്ഞെടുപ്പിലെ 39,786 വോട്ടുകളുടെ നേട്ടവും ബിജെപി ക്യാമ്പിൽ പ്രതീക്ഷയുടെ മധുരം കൂട്ടുന്നു. കീറിമുറിച്ചുള്ള കൂട്ടികിഴിക്കലുകളിൽ പത്ത് ഡിവിഷനുകളാണ് പ്രതീക്ഷ. ബിജെപിയിലെയും ബിഡിജെഎസിലെയും പ്രമുഖ മുഖങ്ങളെ തന്നെ ജില്ലാ പഞ്ചായത്തിലിറക്കാനാണ് സംസ്ഥാന എൻഡിഎയുടെ തീരുമാനം. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ജില്ലാ  പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണത്തുടർച്ച അവകാശപ്പെടുമ്പോഴും എതിരാളിയായി കാണുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ബാബു ജോർജ്ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണമെന്ന ബിജെപിയുടെ മോഹം തമാശയാണെന്നായിരുന്നു സിപിഎം നേതാവ് കെ അനന്തഗോപന്റെ പ്രതികരണം.

click me!