കൊവിഡ് ബാധിച്ച ഹാരിസിന്‍റെ ജീവൻ നഷ്ടമായത് ആരുടെ വീഴ്ച ? കളമശേരിയിൽ മൊഴിയെടുക്കാൻ ഇന്ന് പൊലീസെത്തും

By Web TeamFirst Published Oct 21, 2020, 12:43 AM IST
Highlights

ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്. അന്വേഷണം നടത്തുന്ന ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഇതുവരെയും പരാതിക്കാരായ ഹാരിസിന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ടിട്ടില്ല

കൊച്ചി: ജീവനക്കാരുടെ അനാസ്ഥ കാരണം കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ പൊലീസ് ഇന്ന് ബന്ധപെട്ടവരുടെ മൊഴി രേഖപ്പെടുത്തും. മരിച്ച ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ ബന്ധുക്കളുടെയും മെഡിക്കൽ കോളേജ് ജീവനക്കാരുടെയും മൊഴിയാണ് രേഖപ്പെടുത്തുക. നഴ്സിംഗ് ഒഫിസറുടെ ശബ്ധ സന്ദേശം ഇന്നലെ ശരിവച്ച ഡോക്ടർ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

അതേസമയം ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്. അന്വേഷണം നടത്തുന്ന ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഇതുവരെയും പരാതിക്കാരായ ഹാരിസിന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പളും സൂപ്രണ്ടും ഇന്നലെ നിഷേധിച്ചിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്ന് ഹൃദയ സതഭനം ഉണ്ടായാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതർ പറയുന്നത്

സംഭവത്തിൽ മെഡിക്കൽ കോളേജ്‌ അധികൃതരെ പിന്തുണച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. മെഡിക്കൽ കോളേജിനെ തകർക്കാൻ ഉള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്ന് വിമർശനം.

ഹാരിസിന്‍റെ മരണം; കളമശ്ശേരി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും

click me!