
പത്തനംതിട്ട : പരുമലയിൽ നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിൽ കടന്നു കയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫാർമസി പഠിച്ച, വൈദ്യശാസ്ത്രപരമായി അറിവുള്ള പ്രതി അനുഷ, സ്നേഹയെ കൊല്ലണമെന്ന് കരുതിക്കൂട്ടി കരുതി തന്ത്രങ്ങൾ മെനഞ്ഞാണ് ആശുപത്രിയിൽ എത്തിയത്. എയർ എമ്പോളിസം രീതി പ്രയോഗിച്ച് കൊല്ലാൻ നീക്കം. ഈ രീതിയെ കുറിച്ച് അനുഷയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പ്രസവിച്ച് ആശുപത്രിയിൽ കഴിയുകയായിരുന്ന സ്നേഹയുടെ ഭർത്താവ് അരുണുമായുള്ള അടുപ്പമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രതി പറഞ്ഞതെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. അനുഷയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചു.
സ്നേഹയെ കൊലപ്പെടുത്തി ഭർത്താവ് അരുണിനേ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ ഇൻജക്ഷൻ ചെയ്ത് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഇന്നലെ വൈകിട്ടാണ് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവം പരുമല ആശുപത്രിയിൽ നടന്നത്. പ്രസവശേഷം ഡിസ്ചാർജ് കാത്തു കിടന്ന കരിയിലകുളങ്ങര സ്വദേശിനി സ്നേഹയെ നേഴ്സിന്റെ വേഷമണിഞ്ഞ് എത്തിയ അനുഷ കൊലപ്പെടുത്താൻ ശ്രമിച്ചു. ഡിസ്ചാർജ് ന് മുൻപ് ചെയ്യേണ്ട ഇഞ്ചക്ഷൻ ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു മൂന്നുതവണ കയ്യിൽ കുത്തിയത്. സ്നേഹയുടെ അമ്മ സംശയം തോന്നി ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരെ എത്തി അനുഷയെ പിടികൂടുകയായിരുന്നു.
എയർ ഇഞ്ചക്ഷൻ രീതിയിലൂടെയാണ് അനുഷ കൊലപാതകം ആസൂത്രണം ചെയ്തത്. വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ഷൻ ചെയ്താൽ രക്ത ധമനികളിൽ ബ്ലോക്ക് ഉണ്ടാകും, മരണം സംഭവിക്കും. ഫാർമസിസ്റ്റായ അനുഷയ്ക്ക് ഇത് നല്ലതുപോലെ അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു.
പ്രതിയായ അനുഷയും, വധശ്രമത്തിനിരയായ സ്നേഹയുടെ ഭർത്താവ് അരുണും തമ്മിൽ ഏറെക്കാലമായി അടുപ്പമുണ്ട്. പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന സ്നേഹയെ കാണാൻ ആഗ്രഹം ഉണ്ടെന്ന് അനുഷ തന്നെയാണ് അരുനിനോട് പറഞ്ഞത്. പക്ഷേ ആശുപത്രിയിൽ എത്തി, നേഴ്സായി വേഷമണിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ് അരുൺ പോലീസിനോട് പറഞ്ഞത്. അനുഷയുടെ ഫോണിലെ ചാറ്റുകൾ അടക്കം ക്ലിയർ ചെയ്തിരിക്കുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് ശാസ്ത്രിമായ പരിശോധന നടത്തും. കൃത്യം നടത്താൻ സിറിഞ്ചും കോട്ടും ഒക്കെ വാങ്ങിയ കായംകുളം പുല്ലുകുളങ്ങരയിലെ കടയിലെത്തിച്ച് അനുഷയെ പൊലീസ് തെളിവെടുത്തു.
സിനിമകളെ വെല്ലുന്ന പദ്ധതി, എല്ലാം അരുണിനെ സ്വന്തമാക്കാൻ! അവസാനം പൊലീസിന് അനുഷയുടെ മൊഴി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam