
പത്തനംതിട്ട: പത്തനംതിട്ടയിൽ യാത്രക്കാരെ പൊലീസ് മർദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹം അനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ്ഐയും സംഘവും സ്ഥലത്ത് എത്തി ലാത്തിച്ചാർജ് നടത്തിയത്.
എസ് ഐ ജിനു അടക്കമുള്ള പൊലീസ് സംഘമാണ് റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്. മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. അതിക്രമം നടത്തിയ ശേഷം പൊലീസ് സംഘം വളരെ വേഗം സ്ഥലം വിട്ടു. പരിക്ക് പറ്റിയവർ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam