
പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേരാണ് അറസ്റ്റിലായത്. വൈകിട്ടോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 58 പ്രതികളാണ് കേസിൽ ആകെ ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിൽ ചിലർ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.
62 പേർ ലൈംഗിക ചൂഷണത്തിന ഇരയാക്കി എന്നായിരുന്നു സിഡബ്ല്യുസിക്ക് പ്രാഥമിക ഘട്ടത്തിൽ പെൺകുട്ടിയിൽ നിന്ന് ലഭിച്ച മൊഴി. തുടർന്ന് ഡയറിക്കുറുപ്പിൽ നിന്നും പെൺകുട്ടി ഉപയോഗിച്ച മൊബൈൽ ഫോണിൽ നിന്നുമടക്കം പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. അത് ശാസ്ത്രീയമായി പരിശോധിച്ചശേഷമാണ് കേസിൽ ആകെ 58 പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, പന്തളം, മലയാലപ്പുഴ സ്റ്റേഷനുകളിലായി 29 എഫ്ഐആറുകൾ ആകെ രജിസ്റ്റർ ചെയ്തു. അഞ്ച് വർഷത്തെ പീഡന വിവരങ്ങളായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. ചില പ്രതികള വിദേശത്താണ്. ഇതാണ് പൊലീസിന് മുന്നിലെ മറ്റൊരു വെല്ലുവിളി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. എത്രയും വേഗം പ്രതികളിലേക്ക് എത്താനാണ് പൊലീസിന്റെ ശ്രമം. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ മേൽനോട്ട ചുമതല ഡിഐജി അജിതാ ബീഗത്തിന് സർക്കാർ കൈമാറിയിരുന്നു. പൊതു ഇടങ്ങളിൽ വച്ചാണ് പെൺകുട്ടി കൂടുതലും ചൂഷണത്തിനിരയായത്. പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് വെച്ചു പോലും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരുന്നു.
പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചു പോലും അതിക്രമം നേരിട്ടു. പെൺകുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവർമാർ, അവർക്ക് കൂട്ടുനിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധി പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് 18 കാരി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയത്. 62 പേരുടെ വിവരങ്ങൾ കൗൺസിലിങ്ങിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയൊന്നും പൊലീസ് പറയുന്നു. അഞ്ച് വർഷത്തെ പീഡന വിവരങ്ങളാണ് പെൺകുട്ടിയിൽ നിന്ന് പൊലീസിന് കിട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam