
തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൌജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി ഇക്കാര്യത്തിൽ പൊലീസിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നതിനാൽ തീരുമാനത്തിലെത്താതെ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന എഡിജിപി തലയോഗത്തിലാണ് ഇക്കാര്യത്തിൽ ശുപാർശക്ക് ധാരണയായത്.
ബന്ധപ്പെട്ടവർ ഒരു നിശ്ചിത തുക സർക്കാരിലേക്ക് അടച്ചതിന് ശേഷം പൊലീസ് ക്രമ സമാധാന ചുമതല ഏറ്റെടുക്കുന്നതാണ് ശുപാർശ. മതപരമായ ചടങ്ങുകൾക്ക് സുരക്ഷ നൽകുന്നതിൽ കൂടുതലും സ്വകാര്യ ഏജൻസികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തിൽ വിലയിരുത്തലുണ്ടായി. പലപ്പോഴും സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് മതപരമായ ചടങ്ങുകൾക്കയച്ചിരുന്നത്.
ഗുണ്ടാനിയമം പൊലീസ് ശുപാർശകളിൽ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാർ തീരുമാനമെടുക്കണം- മുഖ്യമന്ത്രി
ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൽകുന്ന ശുപാർശകളിൽ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാർ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കാപ്പാ നിയമപ്രകാരം ഗുണ്ടകളെ കരുതൽ തടുങ്കലിൽ എടുക്കുന്നതിനും നടുകടത്തുന്നതിനുമുള്ള ശുപാർശകളിൽ കളക്ടർമാർ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതലതലയോഗത്തിലാണ് തീരുമാനം. ഗുണ്ടാനിയമപ്രകാരമുള്ള ശുപാർശകള്‍ പരിശോധിക്കാൻ ഒരു ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സെൽ കളക്ടറേറ്റുകളിൽ രൂപീകരിക്കണം. പൊലീസ് ശുപാർശകളിൽ കളക്ടർമാർ പ്രത്യേക ശ്രദ്ധ നൽകുകയും ജില്ലാ പൊലീസ് മേധാവിമാരുമായി സഹകരിച്ച് പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഗുണ്ടാനിയമത്തിൽ കളക്ടർമാർക്ക് പരിശീലനം നൽകാനും ചീഫ് സെക്രട്ടറിയോട് നിർദ്ദേശം നൽകി. ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങള്‍ കളക്ടമാരെ അറിയിക്കാൻ ചീഫ് സെക്രട്ടറി കളക്ടമാരുടെ യോഗം ചേരും. 140 ശുപാർശകളിൽ ഇപ്പോഴും കളക്ടർമാർ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി യോഗത്തെ അറിയിച്ചു. പല ശുപാർശകളിലും ആറുമാസത്തിനകം തീരുമാനം എടുക്കാത്തതിനാൽ ശുപാർശകളുടെ നിയമസാധുത നഷ്ടമാകുന്നുവെന്നും ഡിജിപി യോഗത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam