
കൊച്ചി: മോദി സർക്കാരിനും ബിജെപിക്കുമെതിരെ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കാൻ എൻസിപി അധ്യക്ഷൻ ശരത് പവാർ നടത്തുന്ന നീക്കങ്ങളെ പിന്തുണച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേണ്ടി ശരത് പവാർ മുന്നിട്ടിറങ്ങിയതെന്ന് പിസി ചാക്കോ പറഞ്ഞു. ഇപ്പോൾ ശരത് പവാർ നടത്തുന്ന നീക്കത്തിൻ്റെ നേതൃത്വം കോൺഗ്രസിന് ഏറ്റെടുക്കാവുന്നതാണെന്നും എന്നാൽ അത്തരമൊരു നീക്കം കോൺഗ്രസ് നടത്താതിരുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ ശരദ് പവാറിനെ സമീപിച്ചതെന്നും പിസി ചാക്കോ കൂട്ടിച്ചേർത്തു.
അതേസമയം ശരദ്പവാറിൻറെ വീട്ടിൽ ഇന്നു ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഇടതുപക്ഷം തീരുമാനിച്ചു. കോൺഗ്രസിനെ ക്ഷണിക്കാതെയുള്ള യോഗം പ്രതിപക്ഷ ബദലിനുള്ള നീക്കമായി കണക്കാക്കാനാവില്ലെന്ന് എഐസിസി വൃത്തങ്ങൾ പ്രതികരിച്ചു. കോൺഗ്രസിൽ എതിർപ്പുയർത്തിയ നേതാക്കൾക്ക് മാത്രം ക്ഷണം നല്കിയതിൽ പാർട്ടിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.
ശരദ്പവാറും യശ്വന്ത് സിൻഹയും ചേർന്ന് രാഷ്ട്രീയ മഞ്ച് എന്ന പേരിലാണ് കേന്ദ്രസർക്കാർ വിരുദ്ധ കൂട്ടായ്മയിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചത്. മൂന്നാംമുന്നണി രൂപീകരണം അജണ്ടയിൽ ഇല്ലെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാൽ കോൺഗ്രസിന് ഔദ്യോഗികമായി ക്ഷണം നല്കാത്തത് കോൺഗ്രസ് ഇതര സഖ്യനീക്കമാണോ എന്ന ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. കോൺഗ്രസിൽ എതിർപ്പുയർത്തിയ കപിൽ സിബൽ, മനീഷ് തിവാരി, വിവേക് തൻഹ എന്നീ നേതാക്കളെയാണ് പകരം ക്ഷണിച്ചത്.
നിയമവിദഗ്ധർ എന്ന നിലയ്ക്കാണ് ക്ഷണമെന്ന് സംഘാടകർ വിശദീകരിക്കുന്നു. കോൺഗ്രസിനെ പങ്കെടുപ്പിക്കാതെയുള്ള ഒരു പ്രതിപക്ഷ നീക്കത്തിലും കാര്യമില്ലെന്ന് എഐസിസി വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പാർലമെൻറിൽ സർക്കാരിനെ എതിർക്കാൻ കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം കൊണ്ടു കാര്യമില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
പവാറിൻറെ വീട്ടിലെ യോഗത്തിനു മുമ്പ് വാർത്താസമ്മേളനം വിളിച്ച് രാഹുൽ ഗാന്ധി തൻറെ സാന്നിധ്യം അറിയിച്ചതും വെറുതെയല്ലെന്നാണ് സൂചന. പങ്കെടുക്കാൻ ആദ്യം മടിച്ച ഇടതുപക്ഷ പാർട്ടികൾ ഒടുവിൽ പ്രതിനിധികളെ അയക്കാൻ തീരുമാനിക്കുകയായിരുന്നു. ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കുമായിരുന്നു ക്ഷണമെങ്കിലും നീലോത്പൽ ബസു, ബിനോയ് വിശ്വം എന്നിവരെ സിപിഎമ്മും സിപിഐയും നിയോഗിക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കാത്തതു കൊണ്ടാണ് ശരദ് പവാർ മുൻകൈ എടുത്തതെന്നാണ് എൻസിപി വിശദീകരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam