
തിരുവനന്തപുരം: പി സി ജോർജിന്റെ മുന്നണി പ്രവേശം യുഡിഎഫ് യോഗം ചർച്ച ചെയ്തില്ല. ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് പി ജെ ജോസഫ് വിഭാഗത്തിന് എതിർപ്പാണ് ഉള്ളത്. ജോർജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരിനെതിരെ അതിശക്തമായ ജനവികാരം നിലനിൽക്കുന്നതായി തിരുവനന്തപുരത്ത് ചേർന്ന മുന്നണി യോഗം വിലയിരുത്തി.
മത വിഭാഗങ്ങളുടെയും സാമുദായിക നേതാക്കളുടെയും ആശങ്ക പരിഹരിക്കും. അതിനായി ക്രമീകരണം ഉണ്ടാക്കും. പ്രക്ഷോഭം ശക്തിപ്പെടുത്തും. തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കാൻ ജില്ലകളിൽ യുഡിഎഫ് കോർഡിനേറ്റർമാരെ വെക്കും. പ്രകടന പത്രികയിൽ അടക്കം മാറ്റം ഉൾപ്പെടുത്തും. സീറ്റ് വിഭജന ചർച്ച ഉടൻ തുടങ്ങും. ഭരണ തുടർച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള യാത്ര നടത്താനും യോഗത്തിൽ തീരുമാനമായി. ഫെബ്രുവരി ഒന്ന് മുതൽ 22 വരെയാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര. വി ഡി സതീശൻ ആയിരിക്കും ജാഥ കൺവീനർ. ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ജാഥയിൽ ഉണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പു തോൽവിക്ക് ശേഷവും മുന്നണിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന് യോഗത്തിൽ ആർഎസ്പി വിമർശനമുന്നയിച്ചു.
മാറ്റം കാണുന്നില്ലെന്ന് ഘടക കക്ഷികളിൽ പലരും പറഞ്ഞു. കോൺഗ്രസ് പുനഃ സംഘടന വൈകുന്നതും ഘടക കക്ഷികൾ ഉന്നയിച്ചു.
എഐസിസി റിപ്പോർട്ടിന് ശേഷം കോൺഗ്രസിൽ അഴിച്ചു പണി ഉണ്ടാകും എന്ന് പാർട്ടി നേതാക്കൾ മറുപടി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam