
കോഴിക്കോട്: ജനവാസമേഖലയിൽ കാട്ടാനയുടെ സാന്നിധ്യം മൂലം ജീവിതം ദുരിതത്തിലായി നിരവധി കുടുംബങ്ങൾ. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡായ മരുതിലാവിൽ ആണ് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. അതേസമയം ആനയെ വിരട്ടാനായി പടക്കം പൊട്ടിച്ചാൽ പോലും അതിന്റെ പേരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടുകളിലെത്തി പരിശോധന നടത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വട്ടച്ചിറ മരുതിലാവ് പ്രദേശത്തെ വാഴ, തെങ്ങ്, കമുക്, കാപ്പി തുടങ്ങിയ കൃഷിയാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികൃതർ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആനയുടെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് തങ്ങളെന്നും ഇവർ സൂചിപ്പിച്ചു. ആന വരുമ്പോൾ പേടിപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നൽകിയ പടക്കം പൊട്ടിച്ചതിന്റെ പേരിൽ അനാവശ്യമായി വീടുകളിൽ പരിശോധന നടത്തുകയാണ്.
നശിപ്പിക്കപ്പെട്ട കൃഷിക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകയും വളരെ തുച്ഛമാണ്. ആനയുടെ ശല്യം കാരണം നിരവധി കുടുംബങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പോയിതായും പ്രദേശ വാസികൾ പറഞ്ഞു. വനാതിർത്തിയിൽ വൈദ്യുതി വേലികൾ സ്ഥാപിച്ച് വാച്ചർമാരെ നിയോഗിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നാട്ടുകാരോടുള്ള സമീപനത്തിൽ മാറ്റം വരണമെന്നും സ്ഥലം സന്ദർശിച്ച കോടഞ്ചേരി പഞ്ചായത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam