
കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഇതേ കമ്പനിയിലെ മറ്റൊരു തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ബിഹാർ സ്വദേശി മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്.
തൊഴിലിനെ ചൊല്ലി മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വാഗ്വാദങ്ങളും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച മുഹമ്മദ് ജാഹിർ പ്രതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച ജോലി ചെയ്യുന്നതിനിടെ കിടന്ന് ഉറങ്ങുകയായിരുന്ന മുഹമ്മദ് ജാഹിറിനെ പ്രതി കയ്യിൽ കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് നെറ്റിയിലും മുഖത്തും ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഹിർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം.
സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പെരുമ്പാവൂർ പൊലീസ് അന്നേദിവസം ജോലിക്കുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ മുഹമ്മദ് ഷാഹിൽ കുറ്റം സമ്മതിച്ചില്ല. എന്നാൽ തെളിവുകൾ നിരത്തി വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
തുടർന്ന് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച മുഹമ്മദ് ജാഹിറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam