
കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണ് എന്ന് ഹർജിയിൽ പറയുന്നു. സിസ്റ്റർ ലൂസി കളപ്പുര, ഡി സി ബുക്സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫാണ് ഹർജിക്കാരി. ഹർജി ഇന്ന് തന്നെ പരിഗണിക്കും.
സിസ്റ്റർ ലൂസി എഴുതിയ 'കർത്താവിന്‍റെ നാമത്തിൽ' എന്ന പുസ്തകത്തില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റര്‍ ലൂസി പുസ്‍തകത്തിലൂടെ വെളിപ്പെടുത്തി. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.
Also Read: 'നിരവധി കന്യാസ്ത്രീകളുടെ മനഃസാക്ഷിയില്‍ 'പുസ്‍തകം' തയ്യാറായിട്ടുണ്ട്'; സിസ്റ്റര്‍ ലൂസി കളപ്പുര
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam