
തിരുവനന്തപുരം: സമരക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് അടച്ച പമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഉറപ്പിൽ തുറന്നത് വിനയായി. അടക്കാൻ ആവശ്യപ്പെട്ട സമരക്കാർ തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ ജനൽ ചില്ലുകൾ തകർന്നു.
തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിന് നേരെയാണ് ആക്രമണം. പകൽ 11.30 യോടെയാണ് സംഭവങ്ങളുടെ തുടക്കം. സമരക്കാരാണ് ആദ്യമെത്തിയത്. മുന്നറിയിപ്പ് നൽകിയതല്ലേ, എന്നിട്ടുമെന്താണ് തുറന്നിരിക്കുന്നതെന്ന് ചോദിച്ച സമരക്കാർ, പമ്പ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഇവരിൽ ഒരു വിഭാഗം പമ്പിൽ തന്നെ നിലയുറപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഘം ഇതിന് പിന്നാലെ പമ്പിലെത്തി. പെട്രോൾ അടിക്കാനായി കാത്തുനിന്നവരെ കണ്ട്, അവർക്ക് ഇന്ധനം നൽകാനും ശേഷം പമ്പ് അടയ്ക്കാനും നിർദ്ദേശം നൽകി. സമരക്കാർ പ്രശ്നമുണ്ടാക്കിയാൽ തങ്ങൾ പ്രതിരോധിക്കാമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ വാക്കുനൽകിയെന്നും പമ്പിലെ ജീവനക്കാരി പറയുന്നു.
ഡിവൈഎഫ്ഐക്കാരുടെ ഉറപ്പ് വിശ്വസിച്ചാണ് ജീവനക്കാരി വീണ്ടും പമ്പ് പ്രവർത്തിപ്പിച്ചത്. ഇതോടെ സമരക്കാരിൽ ഒരു വിഭാഗം പ്രതിഷേധിച്ചു. ഇവർ പമ്പ് അധികൃതരുമായി സംസാരിച്ചുനിൽക്കെ ഇക്കൂട്ടത്തിലെ രണ്ട് പേർ പമ്പിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സംഭവത്തിൽ പെട്രോൾ പമ്പ് ജീവനക്കാർ പൊലീസിൽ പരാതി നൽകിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam